കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്തു. കേസിലെ മൂന്നാം പ്രതിയാണ് ലക്ഷ്മി മേനോന്‍. നടിക്കൊപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ അറസ്റ്റില്‍. നടി ഒളിവിലെന്ന് സൂചന.

കഴിഞ്ഞ 25-ാം തിയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. കൊച്ചിയിലെ ബാനര്‍ജി റോഡിലെ ബാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് മര്‍ദനത്തിലും തട്ടിക്കൊണ്ടു പോകലിലും കലാശിച്ചത്. നടി ലക്ഷ്മി മേനോനും സുഹൃത്തുക്കളുമടങ്ങിയ സംഘം മറ്റൊരു സംഘവുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.

തുടര്‍ന്ന് പരാതിക്കാരനും സുഹൃത്തുക്കളും കാറില്‍ ബാറില്‍ നിന്നും പുറത്തേക്ക് പോയി. ഈ കാറിനെ പിന്തുടര്‍ന്ന് നടിയടക്കമുള്ളവരുടെ സംഘം ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ പറവൂര്‍ കവലയില്‍ ഇറക്കി വിട്ടുവെന്നാണ് പരാതി. നോര്‍ത്ത് പൊലീസാണ് കേസെടുത്തിരിക്കുന്നത്.

ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയില്‍ നടിക്കൊപ്പം ഉണ്ടായിരുന്ന രഞ്ജിത്, അനീഷ്, സോന മോള്‍ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴും നടിയെ കണ്ടെത്താനായില്ല. നടി ഒളിവിലാണെന്നാണ് സൂചന.

2011 ല്‍ വിനയന്‍ സംവിധാനം ചെയ്ത രഘുവിന്റെ സ്വന്തം റസിയ എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മേനോന്‍ അരങ്ങേറുന്നത്. പിന്നീട് കുംകിയിലൂടെ നായികയായി. ഇതോടെയാണ് ലക്ഷ്മി തെന്നിന്ത്യയിലെ മുന്‍നിരയിലേക്ക് എത്തുന്നത്. മലയാളത്തിലും തമിഴിലുമെല്ലാം ശ്രദ്ധേയമായ സിനിമകള്‍ ചെയ്തിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *