മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ 30 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 95.84ലേക്കാണ് രൂപ താഴ്ന്നത്.

എണ്ണവില കുത്തനെ ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് രൂപയെ ബാധിച്ചത്. ഇതിനെ തുടര്‍ന്ന് ഇറക്കുമതി ചെലവ് ഉയരുകയും ഡോളര്‍ കൂടുതല്‍ ശക്തിയാര്‍ജിച്ചതുമാണ് രൂപയുടെ മൂല്യം താഴാന്‍ ഇടയാക്കിയത്. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 107 ഡോളര്‍ കടന്നിരിക്കുകയാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷമാണ് എണ്ണവില കുത്തനെ ഉയരാന്‍ കാരണം. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തിന് പുറമേ സൗദി അറേബ്യയില്‍ ഇറാനെ പിന്തുണയ്ക്കുന്ന യെമനിലെ ഹൂതി വിമതര്‍ നടത്തുന്ന ആക്രമണവും എണ്ണവിലയെ ബാധിക്കുന്നുണ്ട്.

അതിനിടെ ഓഹരി വിപണിയും നഷ്ടത്തിലാണ്. സെന്‍സെക്‌സ് നൂറിലധികം പോയിന്റ് ആണ് താഴ്ന്നത്. ഉയര്‍ന്ന എണ്ണവില തന്നെയാണ് ഓഹരിവിപണിയെ സ്വാധീനിക്കുന്നത്. കൂടാതെ അമേരിക്കയില്‍ പത്തുവര്‍ഷത്തെ ട്രഷറി യീല്‍ഡ് അഞ്ചുശതമാനമായി ഉയര്‍ന്നതും ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. കൂടുതല്‍ റിട്ടേണ്‍ പ്രതീക്ഷിച്ച് വിദേശ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപം പിന്‍വലിച്ച് ട്രഷറി യീല്‍ഡില്‍ നിക്ഷേപിക്കുന്നത് ഇടിവിന് മറ്റൊരു കാരണമാണ്. റിലയന്‍സ്, ഐസിഐസിഐ ബാങ്ക്, ഭാരത് ഇലക്ട്രോണിക്‌സ്, ശ്രീറാം ഫിനാന്‍സ്, ഗ്രാസിം, അള്‍ട്രാ ടെക് സിമന്റ്, ലാര്‍സന്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *