തിരുവനന്തപുരം: വൈദ്യുതി വാങ്ങാൻ പുതിയ ടെൻഡർ ക്ഷണിച്ച് KSEB. ഒക്ടോബർ, ഡിസംബർ മാസങ്ങളിൽ വൈദ്യുതി വാങ്ങാനാണ് കെഎസ്ഇബിയുടെ പുതിയ ടെൻഡർ. പീക്ക് സമയത്ത് 600 മെഗവാട്ട് വൈദ്യുതി വാങ്ങാനാണ് ടെൻഡർ ക്ഷണിച്ചത്. ഡീപ്പ് പോർട്ടൽ ബിഡിങ്ങ് വഴിയാണ് ടെൻഡർ ക്ഷണിച്ചത്. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങാനായി റെഗുലേറ്ററി കമ്മീഷനെ കെഎസ്ഇബി സമീപിക്കും.
ഉയർന്ന നിരക്ക് നൽകി നാഷണൽ തെർമൽ പവർ കോർപ്പറേഷനിൽ (എൻടിപിസി) നിന്ന് അടിയന്തരമായി വൈദ്യുതി വാങ്ങാനുള്ള തീരുമാനം ഉപേക്ഷിച്ചേക്കും. യൂണിറ്റിന് 30 രൂപ എന്നനിരക്കിൽ വൈദ്യുതി വാങ്ങുന്നത് ബോർഡിന് താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും ഇത് ആത്യന്തികമായി ജനങ്ങൾക്ക് മേൽ ഇരട്ടി പ്രഹരമായി മാറുമെന്നുമുള്ള വിലയിരുത്തലിലാണ് പിന്മാറ്റം.
യൂണിറ്റിന് 30 രൂപ നിരക്കിൽ വൈദ്യുതി വാങ്ങിയാൽ പ്രതിദിനം 12 കോടി രൂപയിലധികം അധികച്ചെലവ് വരുമെന്ന് കെഎസ്ഇബി സർക്കാരിനെ അറിയിച്ചിരുന്നു. ഉയർന്ന വില നൽകി വൈദ്യുതി വാങ്ങുമ്പോഴുണ്ടാകുന്ന ഭീമമായ ബാധ്യതയെക്കുറിച്ച് സർക്കാരിനെ നേരിട്ട് ധരിപ്പിച്ചിട്ടുണ്ടെന്ന് കെഎസ്ഇബി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.ജി. രാജമാണിക്യം വ്യക്തമാക്കി.
പ്രതിസന്ധി മറികടക്കാൻ എൻടിപിസിയിൽ നിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ നേരത്തെ തത്വത്തിൽ അനുമതി നൽകിയിരുന്നു. എന്നാൽ സാമ്പത്തിക കണക്കുകൂട്ടലുകൾ പരിശോധിച്ചതോടെയാണ് ബോർഡിന് ഈ നടപടി വൻ തിരിച്ചടിയാകുമെന്ന് വ്യക്തമായത്. തുടർന്നാണ് എല്ലാ വശങ്ങളും വിശദമായി പരിശോധിച്ച് അന്തിമ തീരുമാനമെടുക്കാൻ സർക്കാർ തീരുമാനിച്ചത്.
