പ്രതിശ്രുത വരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. പ്രതിശ്രുത വരന്‍ ഷണ്‍മുഖരാജിനെതിരെ ഗാര്‍ഹിക പീഡനം, സാമ്പത്തിക തട്ടിപ്പ്, വീട് കയ്യേറല്‍ തുടങ്ങിയ ആരോപണങ്ങളാണ് സുചിത്ര ഉന്നയിച്ചിരിക്കുന്നത്. ഷണ്‍മുഖരാജ് തന്നെ തല്ലുകയും ബൂട്ടിട്ട് ചവിട്ടിയെന്നുമാണ് സുചിത്ര ആരോപിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സുചിത്രയുടെ ആരോപണം.

”സുചി ലീക്ക്‌സിന് ശേഷം അതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാന്‍ കരുതി. പക്ഷെ അത് സംഭവിച്ചു. ഞാന്‍ പ്രണയത്തിലായി. എനിക്ക് പലതവണ മര്‍ദ്ദനമേറ്റു. ഡബ്ല്യുഡബ്ല്യുഎഫ് ഗുസ്തിക്കാരനെപ്പോലെ അയാള്‍ ബുട്ട്‌സിട്ട് എന്നെ ചവിട്ടി. ഞാന്‍ മൂലയ്ക്കിരുന്ന് കരഞ്ഞു കൊണ്ട് മര്‍ദ്ദിക്കുന്നത് നിര്‍ത്താന്‍ യാചിക്കുകയായിരുന്നു” എന്നാണ് സുചിത്ര പറയുന്നത്.

”ആദ്യ ഭാര്യ കാരണം അയാള്‍ തകര്‍ന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷെ അയാള്‍ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാന്‍ പിന്നീട് കണ്ടെത്തി. അയാളുടെ ആദ്യത്തെ ഭാര്യ എന്റെയടുത്ത് വന്ന് അയാളെ ഞാന്‍ തിരിച്ചെടുക്കണമെന്ന് യാചിക്കുക വരെയുണ്ടായി” എന്നും സുചിത്ര പറയുന്നു. തന്റെ മുഴുവന്‍ പണവും അയാള്‍ കൊണ്ടുപോയെന്നും സുചിത്ര പറയുന്നുണ്ട്.

”ഞാന്‍ അയാളെ ശരിയ്ക്കും പ്രണയിച്ചിരുന്നു. അല്ലെങ്കില്‍ ഒരു രൂപ പോലും അയാള്‍ക്ക് കൊടുക്കുമായിരുന്നില്ല. പക്ഷെ ഇപ്പോള്‍ കോടതിയെ സമീപിക്കാന്‍ പോവുകയാണ്. ഓരോ പൈസയും തിരികെ നല്‍കുന്നത് വരെ ഞാന്‍ അയാളെ പിന്തുടര്‍ന്നു കൊണ്ടേയിരിക്കും” എന്നാണ് സുചിത്ര പറയുന്നത്.

ഷണ്‍മുഖരാജ് ചെന്നൈയിലെ വീട്ടില്‍ നിന്നും തന്നെ പുറത്താക്കിയെന്നും പുതിയ ജോലി കിട്ടിയതിനെ തുടര്‍ന്ന് താന്‍ ഏതാനും മാസങ്ങള്‍ മുമ്പ് മുംബൈയിലേക്ക് താമസം മാറിയെന്നും സുചിത്ര പറയുന്നു. ഷണ്‍മുഖരാജിന്റെ ചിത്രവും ഗായിക പങ്കുവച്ചിട്ടുണ്ട്. അതേസമയം തന്റെ പോസ്റ്റിന്റെ കമന്റ് ബോക്‌സ് ഓഫാക്കിയിരിക്കുകയാണ് താരം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *