അന്തരിച്ച നടന്‍ കലാഭവന്‍ നവാസിന്റെ കുടുംബത്തിന് മരണാനന്തര ഇന്‍ഷുറന്‍സ് ക്ലെയിം ആയി 26 ലക്ഷം രൂപ എല്‍ഐസിയില്‍ നിന്നും ലഭിച്ചുവെന്ന വാര്‍ത്ത നിഷേധിച്ച് കുടുംബം. എല്‍ഐസിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന പോസ്റ്ററില്‍ പറയുന്നത് പോലെ തങ്ങള്‍ക്ക് ഒരു ക്ലെയിമും ലഭിച്ചിട്ടില്ലെന്നാണ് നവാസിന്റെ സഹോദരന്‍ നിയാസ് ബക്കര്‍ പറയുന്നത്. മനോരമ ഓണ്‍ലൈനിനോടായിരുന്നു നിയാസിന്റെ പ്രതികരണം.

നിയാസിന്റേയും നവാസിന്റേയും സഹോദരനായ നിസാം ബക്കര്‍ സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്. ”സുഹൃത്തുക്കളെ. നവാസ്‌ക്കയുടെ വേര്‍പ്പാടിന് ശേഷം എല്‍ഐസിയുടെ പേരില്‍, പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ പോസ്റ്റ് തികച്ചും ഫേക്കാണ്. എല്‍ഐസിയില്‍ നിന്നും ‘ DEATH CLAIM വഴി 26 ലക്ഷം’ കുടുംബത്തിന് കൈമാറിയെന്നാണ് വ്യാജ വാര്‍ത്ത” എന്നാണ് നിസാം പറയുന്നത്.

ഇത്, വഴി മറ്റുള്ളവരേയും തെറ്റിദ്ധരിപ്പിക്കുവാനാണ് ഈ വ്യാജ ഏജന്റുകള്‍ ശ്രമിക്കുന്നത്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതുവഴി ഞങ്ങള്‍, കുടുംബാംഗങ്ങള്‍ വളരെ ദുഃഖിതരാണ്. ആരുംതന്നെ വഞ്ചിതരാകരുത് എന്നും നിസാം സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറയുന്നുണ്ട്.

ഞങ്ങള്‍ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ്. ഇതിനിടയിലാണ് നവാസിന് എല്‍ഐസി ഇന്‍ഷുറന്‍സ് ക്ലെയിം ആയി 26 ലക്ഷം രൂപ തന്നു എന്ന ഒരു വാര്‍ത്ത ശ്രദ്ധയില്‍ പെടുന്നതെന്നാണ് നിയാസ് പറയുന്നത്. വാട്‌സാപ്പില്‍ ഷെയര്‍ ചെയ്തു കിട്ടിയ ഒരു പോസ്റ്റര്‍ ആള്‍ക്കാര്‍ അയച്ചു തരുമ്പോഴാണ് ഞങ്ങള്‍ അറിയുന്നത്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.

പത്ത് പൈസയുടെ ഗതിയില്ലാതിരിക്കുമ്പോള്‍ ഇതുപോലെയുള്ള പ്രചരണങ്ങള്‍ നടന്നാല്‍ തങ്ങള്‍ക്ക് കിട്ടാനുള്ളത് കൂടിയില്ലാതുമെന്നും നിയാസ് പറയുന്നുണ്ട്. നവാസ് അഭിനയിച്ച സിനിമകളുടെയും മറ്റും പ്രതിഫലം കിട്ടാനുണ്ടെന്നും ഈ വാര്‍ത്ത മൂലം അത് തരാന്‍ വൈകിയേക്കുമെന്ന ആശങ്കയും നിയാസ് പങ്കുവെക്കുന്നുണ്ട്. ഈ ചെയ്തത് ഉപദ്രവമാണെന്നാണ് നിയാസ് പറയുന്നത്. ഇത് വ്യാജ വാര്‍ത്തയാണ്. ആരേയും കുറ്റപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളോട് ചെയ്യുന്ന വലിയ ചതിയാണിത്, ആരേയും ഇങ്ങനെ ദ്രോഹിക്കരുതെന്നും നിയാസ് പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *