ആരോപണങ്ങള്‍ക്കിടെ വീണ്ടും വേദിയിലെത്തി റാപ്പര്‍ വേടന്‍. താന്‍ എവിടെയും പോയിട്ടില്ലെന്നും ജനങ്ങളുടെ മുന്നില്‍ ജീവിച്ചു മരിക്കാനാണ് വന്നതെന്നും വേടന്‍ പരിപാടിക്കിടെ പറഞ്ഞു. പത്തനംതിട്ട കോന്നിയില്‍ നടന്ന സംഗീത പരിപാടിയിലാണ് വേടന്‍ പങ്കെടുത്തത്. കോന്നി കരിയാട്ടം സമാപന ദിവസമാണ് വേടന്റെ സംഗീത പരിപാടി അരങ്ങേറിയത്.

‘ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയി എന്നാണ്. ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ല. ഞാനെന്റെ ഈ ഒറ്റ ജീവിതം ജനങ്ങളുടെ മുന്നില്‍ ജീവിച്ചുമരിക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്’ എന്നാണ് വേടന്‍ പറഞ്ഞത്. അതേസമയം പീഡന പരാതിയില്‍ വേടന്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി.

യുവ ഡോക്ടര്‍ നല്‍കിയ പരാതിയിന്മേലുള്ള കേസിലാണ് വേടന്‍ ചോദ്യം ചെയ്യലിന് ഹാജരായത്. തൃക്കാക്കര പൊലീസ് സ്റ്റേഷനില്‍ രാവിലെ ഒമ്പതരയോടെയാണ് വേടന്‍ എത്തിയത്. നേരത്തെ വേടന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. അതിനാല്‍ ചോദ്യം ചെയ്ത ശേഷം വിട്ടയ്ക്കും.

വിവാഹ വാഗ്ദാനം നല്‍കിയ രണ്ട് വര്‍ഷത്തിനിടെ അഞ്ച് തവണ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. 31000 രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. 2021-2023 കാലഘട്ടത്തിലാണ് പരാതിയില്‍ പറയുന്ന സംഭവങ്ങളുണ്ടായിട്ടുള്ളത്.

അതേസമയം സംഗീത ഗവേഷക നല്‍കിയൊരു പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസും വേടനെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *