ദുബൈ: റാസൽഖൈമയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ മാവേലിക്കര സ്വദേശി ഷിബു തമ്പാന്റെ മരണത്തിന് പിന്നിൽ രണ്ട്​ സുഹൃത്തുക്കളെന്ന് ​ സൂചന. ഷിബു തമ്പാന്റെ ആത്മഹത്യാക്കുറിപ്പിലാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. സുഹൃത്തുക്കൾക്ക് പണമിടപാട് നടത്താൻ ഗ്യാരണ്ടി ചെക്ക് നൽകിയത് മുതലാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.

റാക് ജസീറയിൽ മുൻ ജീവനക്കാരനായിരുന്ന ഷിബു നിലവിൽ ദുബൈയിൽ ഡോക്യുമെന്റ് കൺട്രോളർ ആയി ജോലി ചെയ്തു വരുകയായിരുന്നു. അതിനിടയിലാണ് ആത്മാർത്ഥ സുഹൃത്തുക്കളായ രണ്ട് പേർക്ക് പണമിടപാട് നടത്താൻ ഷിബു ഗ്യാരണ്ടി ചെക്ക് നൽകുന്നത്. എന്നാൽ ഈ ചെക്ക് മടങ്ങുകയും ഷിബുവിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ഇതോടെ ട്രാവൽബാൻ ഉൾപ്പെടെയുള്ള കടുത്ത നടപടികൾ അദ്ദേഹത്തിന് നേരിടേണ്ടി വന്നു.

യാത്രാ വിലക്കിന് പുറമെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കാൻ തുടങ്ങിയതോടെ ഷിബു കടുത്ത മാനസിക പ്രയാസത്തിലായിരുന്നുവെന്നാണ് സാമൂഹിക പ്രവർത്തകരിൽ നിന്ന് ലഭിക്കുന്ന വിവരം. തുടർന്ന് ആത്മഹത്യാക്കുറിപ്പ് എഴുതി മറ്റൊരു സുഹൃത്തിന് വാട്സാപ്പിൽ അയച്ച ശേഷം ഷിബു ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യ കുറിപ്പിൽ രണ്ട് പേർക്കെതിരെ പരാമർശമുണ്ട്. ഈ പേര് വിവരങ്ങൾ പുറത്ത് വിടാൻ അധികൃതർ തയ്യാറായിട്ടില്ല.

‘ഈ സുഹൃത്തുക്കളിൽ ഒരാള്‍ക്ക് പണം ആവശ്യമായി വന്നപ്പോള്‍ ഈട് നിന്നതാണ് പ്രശ്നങ്ങൾക്ക് കാരണം. ജാമ്യം നിന്നതിന്‍റെ പേരിൽ തനിക്കെതിരെ കേസെടുത്തു. യാത്രാ വിലക്കിന് പുറമെ ശമ്പളത്തില്‍ നിന്ന് പണം ഈടാക്കുന്ന ഘട്ടത്തിലുമെത്തി. എങ്ങനെ മുന്നോട്ടു പോകണമെന്ന നിശ്ചയമില്ലാത്ത ഒരു പ്രതിസന്ധിയിലാണ് ഇപ്പോൾ. അത് കൊണ്ടാണ് ജീവിതം അവസാനിപ്പിക്കുന്നത്​’ എന്ന് ഷിബുവിന്റെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

നിലവിൽ ഷിബുവിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മരണത്തിന്​ കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ആണ് കുടുംബത്തിന്റെ തീരുമാനം. ആത്മഹത്യാക്കുറിപ്പ് അടക്കം തെളിവായി സമർപ്പിച്ച് റാക് പൊലീസില്‍ പരാതി സമര്‍പ്പിക്കാനാണ് കുടുംബത്തിന്‍റെ നീക്കം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *