ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞത് 3.2 ശതമാനമെന്ന് റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക്, ഓഹരി വിപണിയിലെ ഇടിവ്, ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അനിശ്ചിതാവസ്ഥ, ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം തുടങ്ങിയ ഘടകങ്ങളാണ് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്നത്. എന്നാല്‍ ഈ ഇടിവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയുടെ വിദേശ നാണ്യശേഖരം റെക്കോര്‍ഡ്് ഉയരത്തിലാണ് എന്നതടക്കമുള്ള ഘടകങ്ങളാണ് അനുകൂല സാഹചര്യമായി ചൂണ്ടിക്കാണിക്കുന്നത്.
കഴിഞ്ഞ ദിവസം ഡോളറിനെതിരെ 88.27 എന്ന റെക്കോര്‍ഡ് താഴ്ചയിലേക്ക് രൂപ കൂപ്പുകുത്തിയിരുന്നു. സെപ്റ്റംബര്‍ 12നാണ് സര്‍വകാല റെക്കോര്‍ഡ് താഴ്ച രൂപ രേഖപ്പെടുത്തിയത്. ഏപ്രില്‍ രണ്ടിന് 85.51 എന്ന സ്ഥാനത്തായിരുന്നു രൂപ. മൂല്യത്തില്‍ ഏകദേശം മൂന്ന് രൂപയോളമാണ് താഴ്ന്നത്. 2023 സാമ്പത്തിക വര്‍ഷത്തിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ് ആണ് ഇത്. 2023 സാമ്പത്തിക വര്‍ഷത്തില്‍ രൂപയുടെ മൂല്യത്തില്‍ 7.78 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. 2020ല്‍ ഇത് 8.46 ശതമാനമായിരുന്നു. ഈ രണ്ടുവര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷത്തെ ഇടിവ് വലിയതോതില്‍ കാര്യമാക്കേണ്ടതില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എങ്കിലും രൂപ ദുര്‍ബലമാകുന്നതിനെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
‘ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ ഇന്ത്യന്‍ രൂപയുടെ മൂല്യം 3.38 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. ഇത് തീര്‍ച്ചയായും ഗൗരവത്തോടെ കാണേണ്ടതാണെങ്കിലും ഇത് ആശങ്കാജനകമല്ല. റെക്കോര്‍ഡ് ഉയരത്തിലുള്ള വിദേശ നാണ്യശേഖരം ഇന്ത്യയുടെ സ്ഥിതി ശക്തമാണ് എന്ന സൂചനയാണ് നല്‍കുന്നത്. കുത്തനെയുള്ള മൂല്യത്തകര്‍ച്ചയുടെ മുന്‍ എപ്പിസോഡുകളില്‍ നിന്ന് വ്യത്യസ്തമായി, ആവശ്യമെങ്കില്‍ കറന്‍സിയെ സ്ഥിരപ്പെടുത്താന്‍ ഇന്ന് റിസര്‍വ് ബാങ്കിന് ധാരാളം സംവിധാനങ്ങള്‍ ഉണ്ട്’- വിദഗ്ധര്‍ പറയുന്നു.
