ലോകയിലെ അതിഥി കഥാപാത്രങ്ങളായ ചാത്തനും ഒടിയനും തുറന്ന കത്തുമായി ചിത്രത്തിലെ തന്നെ മറ്റൊരു കഥാപാത്രമായ വേണു. നടൻ ചന്തു സലിംകുമാറാണ് വേണുവായെത്തിയത്. തന്റെ കഥാപാത്രത്തിനു സിനിമയിൽ പറയാൻ സാധിക്കാതെ പോയ ചില കാര്യങ്ങൾ രസകരമായ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണിപ്പോൾ ചന്തു. ചാത്തനും ഒടിയനും എഴുതിയ രസകരമായ കത്തിന് താരങ്ങളടക്കം മറുപടി നൽകിയിട്ടുണ്ട്.

പ്രിയപ്പെട്ട ചാത്തേട്ടാ, ഒടിയാ… എന്ന് അഭിസംബോധന ചെയ്താണ് ചന്തു കത്ത് തുടങ്ങുന്നത്. ദുൽഖർ സല്‍മാൻ അവതരിപ്പിച്ച ഒടിയനോട് ജിമ്മി അങ്കിളിന്റെ (ഈ പട്ടണത്തിൽ ഭൂതം സിനിമയിലെ മമ്മൂട്ടിയുടെ കഥാപാത്രം) രൂപം കൈവരിക്കാൻ പറഞ്ഞേനേ എന്ന് ചന്തു പറയുന്നു. ചന്ദ്രയോട് തന്നോട് കുറച്ചുകൂടി മാന്യമായി പെരുമാറാൻ പറയണമെന്നാണ് ചാത്തനുള്ള കുറിപ്പിൽ പറയുന്നത്.

‘വേണു കുട്ടാ, എല്ലാം ചാത്തേട്ടൻ റെഡിയാക്കി തരാം’ എന്ന് ടൊവിനോ കമന്റ് ചെയ്തു. ഈ കത്ത് വായിച്ച് ഒടിയൻ ഉറപ്പായും ചിരിക്കുമെന്ന് ശാന്തി ബാലചന്ദ്രൻ പറഞ്ഞു. ‘ഈ കത്തിന് അഭിനന്ദനങ്ങൾ വേണു. എന്നെ ചിരിപ്പിക്കുന്നത് അത്ര എളുപ്പമല്ല. ജിമ്മി അങ്കിളിന്റെ സാമ്യവും എനിക്ക് ഇഷ്ടമായി. ആർക്കറിയാം, ഒരുപക്ഷേ ഞങ്ങൾ മറ്റ് യൂണിവേഴ്സിൽ ബന്ധപ്പെട്ടിരിക്കാം.

എന്തായാലും താങ്കളെ പരിചയപ്പെട്ടതിൽ സന്തോഷം. ഒരുകാര്യം പറയാനുള്ളത്, മറ്റുള്ളവരുടെ മുറികളിലേക്ക് ഒളിഞ്ഞുനോക്കുന്നത് മര്യാദകേടാണ്. സുരക്ഷിതമായി ഇരിക്കുക. നിങ്ങൾക്ക് രക്തം ഒട്ടും പറ്റില്ലല്ലോ.’’– ദുൽഖറിന്റെ മറുപടി. ആരാധകരും രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ കുറിക്കുന്നത്.

പ്രിയപ്പെട്ട ചാർലി, ഞാൻ വേണു ആണ് – ചന്ദ്രയുടെ അയൽക്കാരൻ, അതിലും പ്രധാനം ഞാൻ മൈക്കിളിന്റെ ഉറ്റ സുഹൃത്താണ് (ചാത്തന്റെ ഉറ്റ സുഹൃത്ത്) എന്നതാണ്. നീ ഒടിയനാണെന്ന് ചന്ദ്ര എന്നോട് പറഞ്ഞു. സത്യം പറഞ്ഞാൽ, ഒടിയൻ ഇത്രയും കൂൾ ആളാകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഒടിയനെ ഒരു കറുത്ത മാന്ത്രികനായാണ് ഞാൻ എപ്പോഴും സങ്കൽപ്പിച്ചിരുന്നത്.

പക്ഷേ നീ ഒരു ‘റോക്ക് സ്റ്റാറി’നെപ്പോലെ ചുറ്റിത്തിരിയുന്നു. നിനക്ക് രൂപം മാറാൻ കഴിയുമെന്നും ഞാൻ കേട്ടിട്ടുണ്ട്. ഞാൻ നിന്നെ നേരത്തെ കണ്ടിരുന്നെങ്കിൽ ജിമ്മി അങ്കിളായി മാറാൻ ആവശ്യപ്പെട്ടേനേ. പക്ഷേ രസകരമായ കാര്യം നീ ഇപ്പോൾ ജിമ്മി അങ്കിളിനെ പോലെ തന്നെയുണ്ട്. ജിമ്മി അങ്കിൾ എന്റെ ഏറ്റവും പ്രിയപ്പെട്ട ആളാണ്. അതുകൊണ്ട് എനിക്ക് പ്രിയപ്പെട്ട ആ മേഖലയിലേക്ക് കയറാൻ നിനക്കും ശക്തമായ കഴിവുണ്ടെന്ന് ഞാൻ കരുതുന്നു.

വെറുതെ… ആ സ്ഥിരം നെറ്റി ചുളിക്കൽ വേണ്ട. നീ ഇടയ്ക്കിടെ പുഞ്ചിരിച്ചാൽ മതി പകുതിപ്പേരും മയങ്ങിവീഴും. ക്ഷമിക്കണം, ഹോളി ഗ്രെയിലിൽ വച്ച് എനിക്ക് ശരിക്ക് പരിചയപ്പെടാൻ കഴിഞ്ഞില്ല. ആ മരണപ്പാച്ചിലിനിടയിൽ നമ്മൾ രണ്ടുപേരും തിരക്കിലായിരുന്നല്ലോ.

അടുത്ത തവണ, ലോകം കത്തിയെരിയാത്ത സമയത്ത്, തിരക്കില്ലാത്ത സമയത്ത് ഇതിലേ വരൂ. നമുക്ക് കൂടാം. എന്തായാലും നിങ്ങളുടെ ഭാവി പോരാട്ടങ്ങൾക്ക് എല്ലാ ആശംസകളും. ഓർക്കുക, ഒടിയന്മാർക്കു പോലും സുഹൃത്തുക്കളെ ആവശ്യമുണ്ട്. സ്നേഹത്തോടെയും ബഹുമാനത്തോടെയും, വേണു.

പ്രിയപ്പെട്ട ചാത്തേട്ടൻ, നിങ്ങളുടെ ബേബി സിറ്റിങ് ജോലി നന്നായി നടന്നുവെന്ന് കരുതുന്നു. നിങ്ങളെ കണ്ടുമുട്ടിയതും ഒരുമിച്ച് സമയം ചെലവഴിച്ചതും വളരെ രസമായിരുന്നു. സത്യം പറഞ്ഞാൽ ഞാൻ നിങ്ങളുടെ ഒരു ആരാധകനായി മാറി. എന്റെ മുൻ ജന്മത്തിലും ഞാൻ നിങ്ങളുടെ ആരാധകനായിക്കാം! നമ്മൾ തമ്മിൽ ഒരു പ്രത്യേക ബന്ധമുള്ളതു പോലെ എനിക്ക് തോന്നുന്നുണ്ട്.

നീ എന്റെ കയ്യിൽ ഏൽപ്പിച്ച താക്കോലുകൾ സെയ്ഫായി ഉണ്ട്. അത് എപ്പോഴും സെയ്ഫ് ആയിരിക്കും. ഞാൻ അവയെ എന്തിനേക്കാളും വിലമതിക്കുന്നു. അത് സംരക്ഷിക്കാൻ വേണ്ടിവന്നാൽ എന്റെ ജീവൻ പോലും ഞാൻ നൽകും. അവരും നീയും എനിക്ക് അത്രമാത്രം പ്രിയപ്പെട്ടതാണ്. ചാത്തേട്ടാ, നിങ്ങളുടെ സുഹൃത്ത് ഒടിയൻ ചേട്ടനും ഞാൻ എഴുതുന്നുണ്ട്. നിങ്ങളെപ്പോലെ അവൻ രസികനല്ല, പക്ഷേ വളരെ കൂളാണ്.

ദയവായി എപ്പോഴെങ്കിലും ഞങ്ങളെ വീണ്ടും വന്ന് കാണൂ. പഴയ സുഹൃത്തുക്കളെപ്പോലെ നമുക്ക് കൂടാം. കഴിയുമെങ്കിൽ എന്നോട് കുറച്ചുകൂടി മാന്യമായി പെരുമാറാൻ നിങ്ങളുടെ സുഹൃത്ത് ചന്ദ്രയോട് പറയുക. ഞങ്ങൾ ഇടക്കിടെ വഴക്കുണ്ടാക്കിയിട്ടുണ്ട്.

പക്ഷേ വിഷമിക്കേണ്ട എനിക്ക് സുഖമാണ്, ഇപ്പോൾ എല്ലാം ശരിയാണ്. അടുത്ത തവണ നമ്മൾ കണ്ടുമുട്ടുന്നതുവരെ ഞാൻ ആകാംക്ഷയിലാണ്. അതുവരെ നിങ്ങൾ ഇതിഹാസമായി തുടരുക. ഹസ്ത ലാ വിസ്ത, ചാത്തേട്ടാ… എല്ലാ സ്നേഹത്തോടെയും, നിങ്ങളുടെ വേണു (ഉറ്റ സുഹൃത്ത്).

By ONLINE

Leave a Reply

Your email address will not be published. Required fields are marked *