തൃശൂര്‍: ഗുരുവായൂരില്‍ സിനിമ കാണാനെത്തിയ കുടുംബം ഒപ്പമുണ്ടായിരുന്ന കുട്ടിയെ മറന്നു. സിനിമയ്ക്ക് ടിക്കറ്റ് കിട്ടാതെ വന്നതോടെ മറ്റൊരു തിയറ്ററിലേക്ക് പോയപ്പോള്‍ ഒപ്പമുണ്ടായിരുന്നവര്‍ കുട്ടിയുടെ കാര്യം മറന്നു. കരഞ്ഞുനിന്ന ഏഴ് വയസുകാരനെ തിയറ്ററിലെ ജീവനക്കാരാണ് സമയോചിതമായി ഇടപെട്ട് മാതാപിതാക്കള്‍ക്ക് തിരികെ ഏല്പിച്ചത്. ഗുരുവായൂരിലെ ദേവകി തിയേറ്ററിലാണ് സംഭവം.

ശനിയാഴ്ച ‘ലോക’യുടെ സെക്കന്‍ഡ് ഷോ കാണാനായി ചാവക്കാട് ഭാഗത്തുനിന്ന് ട്രാവലറില്‍ എത്തിയ സംഘത്തിലെ കുട്ടിയെയാണ് തിയേറ്ററില്‍ വച്ച് മറന്നത്. ആദ്യം ദേവകി തിയേറ്ററിലെത്തിയ സംഘം ടിക്കറ്റ് കിട്ടാതെ വന്നതോടെ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയി. പോകുന്ന വെപ്രാളത്തില്‍ കുട്ടി വണ്ടിയിലുണ്ടോയെന്ന് നോക്കാന്‍ മറന്നു. ഒപ്പമുള്ള ആളുകളെ കാണുന്നില്ലെന്ന് പറഞ്ഞ് കുട്ടി കരയുന്നത് ദേവകി തിയേറ്റര്‍ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. താന്‍ ട്രാവലറിലാണ് വന്നതെന്നും കുടുംബാഗങ്ങള്‍ മറ്റൊരു തിയേറ്ററിലേക്ക് പോയെന്നും കുട്ടി വെളിപ്പെടുത്തി.

തുടര്‍ന്നാണ് ജീവനക്കാര്‍ അപ്പാസ് തിയേറ്ററില്‍ വിവരം അറിയിച്ചത്. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായിരുന്നു. തുടര്‍ന്ന് അപ്പാസ് തിയേറ്ററിലെ ജീവനക്കാര്‍ സിനിമ നിര്‍ത്തിവച്ച് ട്രാവലറില്‍ സിനിമ കാണാന്‍ വന്നിട്ടുള്ളവര്‍ തങ്ങളെ ബന്ധപ്പെടണമെന്നും അവരുടെ ഒപ്പം വന്ന കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലാണെന്നും അനൗണ്‍സ് ചെയ്തു. ഇതറിഞ്ഞ് ട്രാവലറില്‍ എത്തിയ സംഘം ആദ്യത്തെ തിയേറ്ററിലെത്തിയപ്പോഴേക്കും കുട്ടിയെ ജീവനക്കാര്‍ പൊലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ വച്ചാണ് മാതാപിതാക്കള്‍ക്ക് കുട്ടിയെ തിരികെ കിട്ടയത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *