തിരുവനന്തപുരം:  പിഎം ശ്രീ വിഷയത്തിലെ ഭിന്നത തീര്‍ക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ ചര്‍ച്ച ഫലപ്രദമാകാത്ത പശ്ചാത്തലത്തില്‍ സിപിഐയുടെ മന്ത്രിമാര്‍ നാളത്തെ മന്ത്രിസഭായോഗത്തില്‍ പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ധാരണാപത്രം റദ്ദാക്കാനുള്ള സാധ്യത ആരായാന്‍ സിപിഎം വിസമ്മതിച്ചാല്‍ നാലു മന്ത്രിമാരും രാജിവയ്ക്കണമെന്ന ധാരണയാണ് സിപിഐ നിര്‍വാഹകസമിതി യോഗത്തില്‍ ഉണ്ടായത്. അതേസമയം എല്‍ഡിഎഫില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും.

തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇടതു മുന്നണിയില്‍ ഉടലെടുത്ത അരക്ഷിതാവസ്ഥയില്‍ മറ്റ് ഘടകക്ഷികളും ആശങ്കയിലായി. മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടതോടെ ഒത്തുതീര്‍പ്പിലെത്തുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, ഇരു പക്ഷവും വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചതെന്നാണ് സൂചന.

ഇന്നലെ ആലപ്പുഴ ഗസ്റ്റ്ഹൗസിലെ 309-ാം നമ്പര്‍ മുറിയില്‍ വൈകിട്ട് 3.30 മുക്കാല്‍ മണിക്കൂറോളമാണ് മുഖ്യമന്ത്രിയും ബിനോയ് വിശ്വവും കൂടിക്കാഴ്ച നടത്തിയത്. പിന്മാറ്റം ഒഴിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്യാമെന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. പിന്മാറണമെന്ന നിലപാടില്‍ ബിനോയ് വിശ്വവും ഉറച്ചുനിന്നു. മുന്നണിയില്‍ ആലോചിക്കാതെ പദ്ധതിയില്‍ ഒപ്പുവച്ചതിന്റെ അധാര്‍മികതയും ചൂണ്ടിക്കാട്ടി.പിന്നാലെ, സിപിഐ മന്ത്രിമാരായ കെ രാജന്‍, ജിആര്‍ അനില്‍, പി പ്രസാദ് എന്നിവരും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുന്നണിയില്‍ ആലോചിക്കാതെ തിടുക്കത്തില്‍ തീരുമാനമെടുത്തതിലുള്ള വിയോജിപ്പ് അവരും പ്രകടിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *