തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വര്‍ധിപ്പിച്ച 4 ശതമാനം ഡിഎ അടക്കമുള്ള ശമ്പളവും പെന്‍ഷനും ഇന്നുമുതല്‍ നല്‍കും. മുന്‍കൂട്ടി ശമ്പളബില്ലുകള്‍ സമര്‍പ്പിച്ച ഡിഡിഒമാരോട് ഇവ തിരിച്ചെടുത്തിട്ട് പുതിയ ബില്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ബില്ലുകള്‍ ട്രഷറി പാസാക്കിക്കഴിഞ്ഞെങ്കില്‍ 4 ശതമാനം ഡിഎ ആദ്യ ആഴ്ച തന്നെ അക്കൗണ്ടില്‍ പ്രത്യേകം നിക്ഷേപിക്കും. ഒക്ടോബര്‍ മാസത്തെ ശമ്പളത്തില്‍ ഡിഎ വര്‍ധിപ്പിക്കുമ്പോള്‍ നവംബര്‍ മാസത്തെ പെന്‍ഷനിലാണ് ഡിആര്‍ വര്‍ധന. യുജിസി, എഐസിടിഇ, മെഡിക്കല്‍ വിദ്യാഭ്യാസം എന്നിവയ്ക്കു കീഴിലെ അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡിഎ/ഡിആര്‍ 42 ശതമാനത്തില്‍ നിന്ന് 46 ശതമാനമാക്കിയും ഉത്തരവിറക്കി. സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, ഫുള്‍ ടൈം പാര്‍ട്ട് ടൈം കണ്ടിന്‍ജന്റ് ജീവനക്കാര്‍, തദ്ദേശ സ്ഥാപനങ്ങളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍, സര്‍വീസ്, കുടുംബ, എക്‌സ്‌ഗ്രേഷ്യ പെന്‍ഷന്‍കാര്‍ തുടങ്ങിയവര്‍ക്കെല്ലാം വര്‍ധന ബാധകമാണ്.

മുഖ്യമന്ത്രി പ്രഖ്യാപിച്ച 2000 രൂപ ക്ഷേമ പെന്‍ഷനൊപ്പം ഒരു മാസത്തെ കുടിശിക കൂടി ഈ മാസം തന്നെ നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ മാസവും 25ന് ആണ് പെന്‍ഷന്‍ വിതരണം ആരംഭിക്കുന്നതെങ്കില്‍ ഈ മാസം പെന്‍ഷനും ഒരു മാസത്തെ കുടിശികയും ചേര്‍ത്ത് 3600 രൂപ 20നു വിതരണം ചെയ്തു തുടങ്ങാന്‍ ധനവകുപ്പ് നിര്‍ദേശിച്ചു. ഇതോടെ ക്ഷേമ പെന്‍ഷനില്‍ കുടിശികയില്ലാതാകും.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *