തിരുവനന്തപുരം: പാപ്പനംകോട്ടെ ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫീസിലെ തീപ്പിടിത്തത്തില്‍ രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ വൈഷ്ണയുടെ ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം. സ്ഥാപനത്തിലെ ജീവനക്കാരിയും പാപ്പനംകോട് സ്വദേശിയുമായ വൈഷ്ണയാണ് മരിച്ചവരില്‍ ഒരാള്‍. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ആരംഭത്തില്‍ രണ്ട് സ്ത്രീകള്‍ മരിച്ചെന്നാണ് പുറത്തുവന്നിരുന്നതെങ്കിലും ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോള്‍ ഒരാള്‍ പുരുഷനാണെന്ന് വ്യക്തമായി. സ്ഥാപനത്തില്‍ സേവനത്തിനായി എത്തിയ ആളാണോ അതല്ലെങ്കില്‍ യുവതിക്ക് പരിചയമുള്ള ആരെങ്കിലുമാണോ എന്ന അന്വേഷണമാണ് ആദ്യം നടന്നത്. അതിനിടെ, വൈഷ്ണ ഭര്‍ത്താവുമായി പിണക്കത്തിലായിരുന്നുവെന്നും ഇയാള്‍ ഇടയ്ക്കിടെ ഓഫിസിലെത്തി ബഹളമുണ്ടാക്കാറുണ്ടെന്നും നേമം പൊലീസ് എസ്എച്ച്ഒക്കു രഹസ്യവിവരം ലഭിച്ചു. തുടര്‍ന്ന് വൈഷ്ണയുടെ കുടുംബം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദുരൂഹതയുള്ളതായി പൊലീസ് തിരിച്ചറിഞ്ഞത്.

വൈഷ്ണയും ഭര്‍ത്താവും കഴിഞ്ഞ ആറുവര്‍ഷമായി വേര്‍പ്പിരിഞ്ഞാണ് കഴിയുന്നത്. ഇരുവരും ഇടയ്ക്കിടെ വാക്കുതര്‍ക്കങ്ങളില്‍ ഏര്‍പ്പെടാറുണ്ട്. ഭര്‍ത്താവിനെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫാണ്. വൈഷ്ണയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവും മരിച്ചതാണോ എന്ന സംശയം കുടുംബവും പ്രകടിപ്പിച്ചു. വൈഷ്ണയെ കൊലപ്പെടുത്തിയ ശേഷം ബിനു തീകൊളുത്തിയതാകാം എന്നതാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് നിന്ന് മണ്ണെണ്ണയുടേതെന്ന് സംശയിക്കുന്ന ഇന്ധനത്തിന്റെ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മരിച്ചത് ബിനു തന്നെയാണോ എന്ന് ഡിഎന്‍എ ഫലം പുറത്തുവന്ന ശേഷം മാത്രമേ വ്യക്തമാകുകയുള്ളൂ എന്നും പൊലീസ് പറയുന്നു. കൂടാതെ കൊലപാതക കാരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടി കണ്ടെത്തേണ്ടതുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

By admin

Leave a Reply

Your email address will not be published. Required fields are marked *