ആഗോളതലത്തിൽ ക്രിക്കറ്റിന്റെ ബ്രാൻഡ് ആയി മാറിയ, ആരാധകരുടെ കിങ് കോഹ്‌ലിയുടെ 37-ാം പിറന്നാൾ ആഘോഷിക്കുകയാണ് സോഷ്യൽമീഡിയ. ആഘോഷങ്ങൾ ആന്ദകരമാക്കുമെങ്കിലും ഡയറ്റിന്റെ കാര്യത്തിൽ കോംപ്രമൈസ് ചെയ്യുന്ന ശീലം ഇന്ത്യൻ മുൻ നായകൻ വിരാട് കോഹ്‌ലിക്കില്ല.
അചഞ്ചലമായ അർപണ ബോധവും അച്ചടക്കമുള്ള ദിനചര്യയുമാണ് വിരാട് കോഹ്‌ലിയുടെ വിജയമന്ത്രം. ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ഭക്ഷണമായിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ കോഹ്‌ലി തുറന്ന് പറഞ്ഞിരുന്നു. ശരിയായ ഭക്ഷണം കഴിക്കുന്നതിന് മനസിനെ പാകപ്പെടുത്തേണ്ടതുണ്ട്. ഭക്ഷണ ക്രേവിങ്ങ്സ് നമ്മുടെ പുരോഗതിയെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഭക്ഷണത്തിന്റെ ഏതാണ്ട് 90 ശതമാനവും ഉപ്പും കുരുമുളകും നാരങ്ങയും പുരട്ടി ആവിയിൽ വേവിക്കുന്നതോ വെള്ളത്തിൽ തിളപ്പിക്കുന്നതോ ആണെന്ന് വിരാട് പറയുന്നു. ഭക്ഷണത്തിന്റെ രുചിയെക്കാൾ ശരീരത്തിന് എന്താണോ വേണ്ടത് അത് കഴിക്കുന്നതിലാണ് ഇപ്പോൾ ശ്രദ്ധ നൽകുന്നത്.
ചെറിയ ഡ്രസ്സിങ്ങോടു കൂടിയ സാലഡുകളും ചെറിയ അളവിൽ ഒലിവ് ഓയിൽ ചേർത്ത പാൻ-ഗ്രിൽഡ് വിഭവങ്ങളും ഇടയ്ക്ക് കഴിക്കാറുണ്ട്. മാസാല ചേർത്ത കറികൾ ഒഴിവാക്കാറുണ്ടെങ്കിലും ദാൽ കഴിക്കും. ഒരു പഞ്ചാബി എന്ന നിലയിൽ തനിക്ക് രാജ്മയും ലോബിയയും ഒഴിവാക്കാൻ സാധിക്കില്ലെന്നും വിരാട് പറഞ്ഞു.
2018-ൽ അസിഡിറ്റിയും ഉയർന്ന യൂറിക് ആസിഡുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നവും വിരാടിനെ ബാധിച്ചിരുന്നു. എല്ലുകളിൽ കാൽസ്യത്തിൻ്റെ അളവ് കുറയുന്നതായി ഡോക്ടർമാർ കണ്ടെത്തി. ഈ സമയത്താണ് അദ്ദേഹം മാംസാഹാരം ഉപേക്ഷിച്ച് സസ്യാഹാരത്തിലേക്ക് മാറാൻ തീരുമാനിക്കുന്നത്.
