മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത ചിത്രമാണ് മിഷന്‍ 90 ഡേയ്‌സ്. ചിത്രം ബോക്‌സ് ഓഫീസില്‍ പക്ഷെ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വഴക്കുണ്ടായെന്നും ഇരുവരും സിനിമ ഉപേക്ഷിക്കുകയാണെന്ന് പറഞ്ഞുവെന്നും നിര്‍മാതാവ് ശശി അയ്യന്‍ചിറ. മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

”മലയാള സിനിമയില്‍ ഞാന്‍ കണ്ടതില്‍ ഏറ്റവും കറക്ടായിട്ടുള്ളയാള്‍ മമ്മൂക്കയാണ്. സമയത്ത് വരും. എവിടെയെങ്കിലും പോകണമെങ്കില്‍ പറയും. കുറച്ച് ദേഷ്യപ്പെട്ടാലും നമ്മള്‍ മാനേജ് ചെയ്താല്‍ മതി.” എന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്.

”മിഷന്‍ 90 ഡെയ്‌സ് ആണ് മമ്മൂക്ക അഭിനയിച്ച എന്റെ സിനിമ. മേജര്‍ രവിയായിരുന്നു സംവിധാനം. മേജര്‍ രവി സംസാരിക്കുമ്പോള്‍ മമ്മൂക്കയ്ക്ക് ബുദ്ധിമുട്ടുണ്ടായി. അവര്‍ തമ്മില്‍ ഉടക്കുണ്ടായി. ഞാന്‍ മാറി ഇരുന്ന് കണക്ക് നോക്കുകയാണ്. ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ലെന്ന് മേജര്‍ രവിയോട് മമ്മൂക്ക പറഞ്ഞു. ഭയങ്കര സീരിയസ് ആയിട്ടാണ് പറയുന്നത്. ഷൂട്ടിങ് കാണാനായി ലൊക്കേഷനില്‍ നിറച്ചും ആള്‍ക്കാര്‍ നില്‍ക്കുകയാണ്. ഞാന്‍ ഈ സംവിധാനം ചെയ്യുന്നില്ലെന്ന് മേജര്‍ രവിയും പറഞ്ഞു.

കണ്‍ട്രോളര്‍ ഓടി വന്ന് എന്നെ വിളിച്ചു. ഞാന്‍ ചെന്ന് എന്താ മമ്മൂക്ക എന്ന് ചോദിച്ചു. എടോ ഞാന്‍ ഈ പടം അഭിനയിക്കുന്നില്ല എന്ന് മമ്മൂക്ക പറഞ്ഞു. സാരമില്ല, മമ്മൂക്ക അഭിനയിക്കണ്ട എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യുന്നില്ലെന്ന് മേജര്‍ രവിയും പറഞ്ഞു. സാരമില്ല നിങ്ങള്‍ സംവിധാനം ചെയ്യണ്ട എന്നും ഞാന്‍ പറഞ്ഞു. പിന്നെ നീയെന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഞാനല്ലേ നിര്‍മാതാവ് ഞാന്‍ നോക്കിക്കോളാം മേജര്‍ സാറേ എന്നും ഞാന്‍ പറഞ്ഞു.

സിനിമ തീരാന്‍ ഏഴ് ദിവസമേ ബാക്കിയുള്ളൂ. എന്ത് ചെയ്യുമെന്ന് എല്ലാവരും ചോദിച്ചു. ഇങ്ങോട്ട് വാ എന്നു പറഞ്ഞ് ഞാന്‍ മമ്മൂക്കയുടേയും മേജര്‍ രവിയുടേയും കൈയില്‍ പിടിച്ച് റൂമിലേക്ക് കയറി കതകടിച്ചു. അഞ്ച് മിനുറ്റിനുള്ളില്‍ എല്ലാം പറഞ്ഞു തീര്‍ത്തു. പിന്നെ കാണുന്നത് കതക് തുറന്ന് ഞങ്ങള്‍ മൂന്നു പേരും സന്തോഷത്തോടെ വരുന്നതും, എന്നാ തുടങ്ങാം എന്ന് മമ്മൂക്ക മേജറിനോട് പറയുന്നതുമാണ്.” എ്ന്നുമാണ് ശശി അയ്യന്‍ചിറ പറയുന്നത്

By ONLINE

Leave a Reply

Your email address will not be published. Required fields are marked *