ഗുവാഹത്തി: വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മണ്ണില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ടെസ്റ്റ് പരമ്പര തോറ്റത് ഇന്ന് ആവര്‍ത്തിക്കുമോ? അതോ ശക്തമായി തിരിച്ചുവന്ന് മത്സരം വിജയിപ്പിച്ച് പരമ്പര സമനിലയിലാക്കി മാനം കാക്കുമോ? ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടെസ്റ്റിന്റെ അഞ്ചാമത്തെ ദിനത്തിലേക്ക് കടക്കുമ്പോള്‍ ഈ ചോദ്യങ്ങളാണ് പ്രധാനമായി ഉയരുന്നത്. സ്വന്തംമണ്ണില്‍ ടെസ്റ്റ് പരമ്പരയില്‍ വര്‍ഷങ്ങളായി തോല്‍വി അറിയാതെ മുന്നേറിയതിന്റെ ആത്മവിശ്വാസത്തോടെ ഇറങ്ങിയ ഇന്ത്യയെ 2024ലാണ് ന്യൂസിലന്‍ഡ് ഞെട്ടിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ നാലാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 27 ന് 2 എന്ന നിലയിലാണ്. വിജയത്തിലെത്താന്‍ അവസാന ദിവസം ഇന്ത്യയ്ക്ക് 522 റണ്‍സ് വേണം. സായ് സുദര്‍ശനും (രണ്ട്), കുല്‍ദീപ് യാദവുമാണ് (നാല്) പുറത്താകാതെ നില്‍ക്കുന്നത്. യശസ്വി ജയ്സ്വാളും (19 പന്തില്‍ 13), കെ എല്‍ രാഹുലും (30 പന്തില്‍ ആറ്) ആണ് പുറത്തായത്. രണ്ട് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയില്‍ ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചിരുന്നു. രണ്ടാം മത്സരം വിജയിച്ച് പരമ്പര സമനിലയിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഇറങ്ങിതതെങ്കിലും രണ്ടാം ടെസ്റ്റിലും ഇന്ത്യയുടെ ബാറ്റിങ് നിര മോശം പ്രകടനമാണ് കാഴ്ചവെച്ചത്.

ഇന്നലെ ട്രിസ്റ്റന്‍ സ്റ്റബ്സ് 94 റണ്‍സിന് പുറത്തായതോടെ ദക്ഷിണാഫ്രിക്ക രണ്ടാമത്തെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സില്‍ നില്‍ക്കെയാണ് നാലാം ദിനം ദക്ഷിണാഫ്രിക്ക ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിന് അയച്ചത്. ഇന്ത്യയ്ക്ക് മുന്നില്‍ 549 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയത്.

ഒന്നാം ഇന്നിങ്സില്‍ ഇന്ത്യയെ 201ന് പുറത്താക്കി 288 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടും, ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ 201ല്‍ ചുരുട്ടിക്കെട്ടാന്‍ സഹായിച്ചത് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മാര്‍ക്കോ യാന്‍സന്റെ 6 വിക്കറ്റ് പ്രകടനമാണ്. 58 റണ്‍സ് നേടിയ യശസ്വി ജയ്സ്വാളും 48 റണ്‍സ് നേടിയ വാഷിങ്ടന്‍ സുന്ദറും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ അല്‍പമെങ്കിലും പൊരുതിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *