ഗുവാഹത്തി: ഇന്ത്യക്കെതിരെയുള്ള രണ്ടാം ടെസ്റ്റും ജയിച്ച് പരമ്പര തൂത്തുവാരി ചരിത്രജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 408 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയുടെ ജയം. 6 വിക്കറ്റ് പ്രകടനത്തോടെ സ്പിന്നര്‍ സൈമണ്‍ ഹാര്‍മറാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്റെ മുനയൊടിച്ചത്. 549 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 140 റണ്‍സില്‍ പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ രവീന്ദ്ര ജഡേജ (54) മാത്രമാണ് അല്‍പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ടെസ്റ്റില്‍ റണ്‍സിന്‍റെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തോല്‍വിയാണിത്. ദക്ഷിണാഫ്രിക്ക ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയം സ്വന്തമാക്കുന്നത്.

അവസാന ദിനമായ ഇന്ന് 27 ന് രണ്ട് എന്ന നിലയില്‍ ബാറ്റിങ് തുടര്‍ന്ന ഇന്ത്യയെ സ്പിന്‍ കരുത്തില്‍ ദക്ഷിണാഫ്രിക്ക മടക്കുകയായിരുന്നു. ടീ ബ്രേക്കിന് പിരിയുമ്പോള്‍ 92 ന് അഞ്ച് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ബ്രേക്ക് കഴിഞ്ഞ ഉടന്‍ സായ് സുദര്‍ശനും മടങ്ങിയതോടെ ഇന്ത്യ പരാജയം ഉറപ്പിച്ചിരുന്നു. ക്രീസില്‍ പിടിച്ചു നിന്ന ജഡേജയെയും മഹാരാജ് മടക്കിയയോടെ എല്ല പ്രതീക്ഷകളും അവസാനിച്ചു. വാഷിങ് സുന്ദര്‍(16), നിതീഷ് കുമാര്‍ റെഡ്ഡി(0), സിറാജ് എന്നിവരും പുറത്തായതോടെ ഇന്ത്യ പരാജയത്തിലേക്ക് വീഴുകയായിരുന്നു.

27/2 എന്ന നിലയിലാണ് കളി തുടങ്ങിയത്. സ്‌കോര്‍ ബോര്‍ഡില്‍ 31 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ മൂന്നു വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. കുല്‍ദീപ് യാദവ് (38 പന്തില്‍ അഞ്ച്), ധ്രുവ് ജുറേല്‍ (മൂന്നു പന്തില്‍ രണ്ട്), നായകന്‍ ഋഷഭ് പന്ത്(13) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. പിന്നീട് ടി ബ്രേക്ക് കഴിഞ്ഞ ഉടന്‍ സ്‌കോര്‍ 96 ല്‍ നില്‍ക്കെ സായ് സുദര്‍ശന്‍(14)ന്റെ വിക്കറ്റും നഷ്ടമായി.

വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയതോടെ ഇന്ത്യ 140 ന് പുറത്തായി. 23 ഓവറുകൾ പന്തെറിഞ്ഞ ദക്ഷിണാഫ്രിക്ക സ്പിന്നർ സിമോൺ ഹാർമർ 37 റൺസ് വഴങ്ങി ആറു വിക്കറ്റുകൾ വീഴ്ത്തി. കേശവ് മഹാരാജിന് രണ്ടും സെനുരൻ മുത്തുസാമി, മാർകോ യാൻസൻ എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതവുമുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *