ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കാരുടെ ഭക്ഷണത്തില്‍ ‘ഹലാല്‍ മാംസം’ വിളമ്പുന്നതിനെതിരെ റെയില്‍വേ ബോര്‍ഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ട്രെയിനുകളില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് മതത്തിന്റെയോ ജാതിയുടെയോ അടിസ്ഥാനത്തിലുള്ള വിവേചനം ആണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ലഭിച്ച പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ റെയില്‍വേയില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്നത് ഭരണഘടനാ വ്യവസ്ഥകളുടെ, പ്രത്യേകിച്ച് ആര്‍ട്ടിക്കിള്‍ 14, 15, 19(1)(ജി), 21, 25 എന്നിവയുടെ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അറിയിച്ചു. സമത്വം, വിവേചനമില്ലായ്മ, തൊഴില്‍ സ്വാതന്ത്ര്യം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടന ആര്‍ട്ടിക്കിളുകള്‍ ആണ് ഇവ. ഇന്ത്യയുടെ മതേതര മനോഭാവത്തിന് അനുസൃതമായി എല്ലാ മതങ്ങളില്‍ നിന്നുമുള്ള ആളുകളുടെ ഭക്ഷണ തെരഞ്ഞെടുപ്പുകളെ ബഹുമാനിക്കേണ്ടതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ റെയില്‍വേയോട് നിര്‍ദേശിച്ചു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന് അയച്ചിരിക്കുന്ന നോട്ടീസില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

ട്രെയിനുകളിലെ ഭക്ഷണത്തില്‍ ഹലാല്‍ മാംസം മാത്രം വിളമ്പുന്ന രീതി ഹിന്ദുക്കളുടെയും സിഖുകാരുടെയും പട്ടികജാതി വിഭാഗങ്ങളുടെയും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതായി ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നത്. മാംസ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുസ്ലിം ഇതര വിഭാഗത്തെ റെയില്‍വേയുടെ ഈ നടപടി ബാധിക്കുന്നുണ്ട് എന്നും പരാതിക്കാരന്‍ വ്യക്തമാക്കി. ഹലാലിന്റെ പേരിലുള്ള ഈ ഒഴിവാക്കല്‍ അവരുടെ ഉപജീവനമാര്‍ഗ്ഗത്തെ ദോഷകരമായി ബാധിക്കുമെന്നും യാത്രക്കാര്‍ക്ക് അവരുടെ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടുന്ന ഭക്ഷണ ഓപ്ഷനുകള്‍ നിഷേധിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *