കൊച്ചി: പണമില്ലെന്നതോ രേഖകളില്ലെന്നതോ രോഗികൾക്ക് ചികിത്സ നിഷേധിക്കാൻ കാരണമാകരുതെന്ന് ഹൈക്കോടതി. സംസ്ഥാനത്തെ ആശുപത്രികളുടെ പ്രവർത്തനത്തിന് കർശന മാർഗനിർദ്ദേശങ്ങളാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്. ചികിത്സാ നിരക്കുകൾ റിസപ്ഷനിലും വെബ്സൈറ്റിലും മലയാളത്തിലും ഇംഗ്ലീഷിലും വ്യക്തമായി പ്രദർശിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു.

ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരി, ശ്യാം കുമാർ വി.എം എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവെച്ചത്.

പ്രധാന നിർദ്ദേശങ്ങൾ:

അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളെ പരിശോധിച്ച് അവരുടെ നില ഭദ്രമാക്കണം (Stabilize). പണമോ രേഖകളോ ഇല്ലെന്ന പേരിൽ ഇത് നിഷേധിക്കരുത്.

തുടർചികിത്സ ആവശ്യമാണെങ്കിൽ സുരക്ഷിതമായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനുള്ള ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കണം.

ഡിസ്ചാർജ് ചെയ്യുമ്പോൾ എക്സ്-റേ, ഇ.സി.ജി, സ്കാൻ റിപ്പോർട്ടുകൾ ഉൾപ്പെടെ എല്ലാ പരിശോധനാ ഫലങ്ങളും രോഗിക്ക് കൈമാറണം.

ചികിത്സാ നിരക്കുകൾ, പാക്കേജുകൾ, ഡോക്ടർമാരുടെ വിവരങ്ങൾ എന്നിവ ആശുപത്രിയിൽ പ്രദർശിപ്പിക്കണം.

എല്ലാ ആശുപത്രികളിലും ‘പരാതി പരിഹാര ഡെസ്‌ക്’ ഉണ്ടായിരിക്കണം. പരാതി ലഭിച്ചാൽ രസീതോ എസ്.എം.എസ്സോ നൽകുകയും 7 പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കുകയും വേണം. പരിഹരിക്കപ്പെടാത്തവ ഡി.എം.ഒയ്ക്ക് കൈമാറണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *