കൊച്ചി: ലൈംഗികാരോപണം ഉയര്‍ന്നപ്പോൾ തന്നെ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമായിരുന്നു എന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സസ്പെൻഷൻ പാർട്ടി കൂട്ടായി എടുത്ത തീരുമാനമാണ്. വ്യത്യസ്ത അഭിപ്രായമായിട്ടും താന്‍ അതിനോട് യോജിക്കുകയായിരുന്നു എന്നും കോൺ​ഗ്രസ് പ്രവർത്തകസമിതി അം​ഗമായ രമേശ് ചെന്നിത്തല വ്യക്തമാക്കി.

രാഹുൽ വിഷയത്തിൽ പാർട്ടിക്ക് ഇരട്ടത്താപ്പില്ല. രാഹുൽ മാങ്കൂട്ടവുമായി ബന്ധപ്പെട്ട് തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അതിനി ആവർത്തിക്കാനില്ല. പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ. ഇപ്പോഴത്തെ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചയായിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് രണ്ട് നേതാക്കൾ ജലിലിലായിട്ടും ഇതുവരെ അവർക്കെതിരെ ഒരു നടപടിയെടുക്കാൻ പോലും സിപിഎമ്മിന് സാധിച്ചിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
ആരും സംരക്ഷിക്കുന്നില്ലെന്ന് വേണുഗോപാല്‍

അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ നിയമ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. പൊലീസ് നടപടിയെ പാര്‍ട്ടി സ്വാഗതം ചെയ്യുകയാണ്. രാഹുലിനെ നേതാക്കള്‍ സംരക്ഷിക്കുന്നുവെന്നത് തെറ്റിദ്ധാരണയാണെന്നും വേണു​ഗോപാൽ പറഞ്ഞു. നിലവിലെ സംഭവവികാസത്തില്‍ പുതുമ ഇല്ലെന്നായിരുന്നു കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പ്രതികരിച്ചത്. ആരോപണം വന്നപ്പോഴെ രാഹുലിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു, നിയമം അതിന്‍റെ വഴിക്ക് പോകട്ടെയെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *