എട്ട് മണിക്കൂര്‍ ഷിഫ്റ്റ് വിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി കീര്‍ത്തി സുരേഷ്. എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ആവശ്യപ്പെടുന്നതില്‍ ന്യായമുണ്ടെന്നാണ് കീര്‍ത്തി പറയുന്നത്. എട്ട് മണിക്കൂര്‍ ഷിഫ്റ്റില്‍ പോലും മതിയായ ഉറക്കമും വിശ്രമവും ലഭിക്കില്ലെന്നും കീര്‍ത്തി ചൂണ്ടിക്കാണിക്കുന്നു. തന്റെ പുതിയ സിനിമ റിവോള്‍വര്‍ റീത്തയുടെ പ്രൊമോഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു കീര്‍ത്തി സുരേഷ്.

”രാവിലെ ഒമ്പതു മണിയുടെ ഷിഫ്റ്റാണെങ്കില്‍ ഞാനവിടെ ഏഴരയ്ക്ക് എത്തണം. അതിന് ഞാന്‍ ആറരയ്ക്ക് വീട്ടില്‍ നിന്നും പുറപ്പെടണം. അതിന് അഞ്ചരയ്ക്ക് എഴുന്നേല്‍ക്കണം. വൈകിട്ട് ആറരയ്ക്ക് പാക്കപ്പ് ആയാല്‍ വീട്ടില്‍ വന്ന് വസ്ത്രം മാറണം, വ്യായാമം ചെയ്യണം, ഭക്ഷണം കഴിക്കണം, മതിയായ ഉറക്കത്തിനായി കഷ്ടപ്പെടേണ്ടി വരും. രാത്രി പതിനൊന്നരയ്ക്ക് കിടന്നിട്ട് രാവിലെ അഞ്ചരയ്ക്ക് എഴുന്നേല്‍ക്കണം” കീര്‍ത്തി പറയുന്നു.

ഏറ്റവും അനുയോജ്യമെന്ന് തോന്നുന്നത് എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്നത് തന്നെയാണെന്ന് കീര്‍ത്തി പറയുന്നു. എന്നാല്‍ അപ്പോള്‍ പോലും ആറ് മണിക്കൂര്‍ പോലും ഉറക്കം ലഭിക്കുന്നില്ലെന്നതാണ് വസ്തുതയെന്നാണ് താരം പറയുന്നത്. മാത്രമല്ല, മലയാളത്തിലും ഹിന്ദിയിലും 12 മണിക്കൂര്‍ ഷിഫ്റ്റാണുള്ളതെന്നും കീര്‍ത്തി പറയുന്നു. അതേസമയം തെലുങ്കിലും തമിഴിലും എട്ട് മണിക്കൂര്‍ ഷിഫ്റ്റാണ് അഭിനേതാക്കള്‍ക്ക് ലഭിക്കുന്നതെന്നും കീര്‍ത്തി ചൂണ്ടിക്കാണിക്കുന്നു.

‘മലയാളത്തില്‍ ബ്രേക്ക് പോലുമില്ല, തുടര്‍ച്ചയായ ഷെഡ്യൂളിലാണ് ജോലി ചെയ്യുന്നത്. അവിടെ ജോലി ചെയ്യുന്ന ഒരുപാട് സുഹൃത്തുക്കള്‍ എനിക്കുണ്ട്, അവരെല്ലാം പറയാറുണ്ട് ഇത് എത്ര ബുദ്ധിമുട്ടാണെന്ന്. അവര്‍ മൂന്നോ നാലോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നത്. കേരളത്തില്‍ ലൈറ്റ് ബോയ്സ് വെറും രണ്ട് മണിക്കൂര്‍ മാത്രമാണ് ഉറങ്ങുന്നതെന്നാണ് എനിക്ക് തോന്നുന്നത്. അതുകൊണ്ട് ഉറക്കം ഒരു വലിയ പ്രശ്നമാണ്.” കീർത്തി പറയുന്നു.

ഭക്ഷണം പ്രധാനമാണ്, വര്‍ക്കൗട്ട് പ്രധാനമാണ് എന്നൊക്കെ പറയുന്നതുപോലെ, ഉറക്കവും വളരെ പ്രധാനപ്പെട്ടതാണ്. ഞാന്‍ രണ്ട് ഷിഫ്റ്റിലും ജോലി ചെയ്യും. പക്ഷേ, എട്ട് മണിക്കൂര്‍ ജോലി എന്ന് പറയുന്നതിന് ഒരു കാരണമുണ്ടെന്നും കീര്‍ത്തി പറയുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *