ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസിലെ അധികാരത്തര്‍ക്കത്തില്‍ താത്കാലിക വിരാമമായെന്ന സൂചന നല്‍കി നേതാക്കള്‍. കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകള്‍ മാധ്യമ സൃഷ്ടിമാത്രമാണെന്നാണ് പുതിയ നിലപാട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഡി കെ ശിവകുമാറും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇരുനേതാക്കളും സംയുക്തമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് പ്രതികരണം. ഭിന്നത രൂക്ഷമായതോടെ ഹൈക്കമാന്‍ഡ് നിര്‍ദേശം അനുസരിച്ചായിരുന്നു കര്‍ണാടക മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തിയത്.

ചില അനാവശ്യ ആശയക്കുഴപ്പങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഡികെ ശിവകുമാറുമായുള്ള കൂടിക്കാഴ്ചയെന്ന് സിദ്ധരാമയ്യ പറഞ്ഞു. ചര്‍ച്ചകളില്‍ നിറഞ്ഞ ആശയക്കുഴപ്പങ്ങള്‍ മാധ്യമ സൃഷ്ടിയാണ്. ഞങ്ങള്‍ തമ്മില്‍ അഭിപ്രായ ഭിന്നതയില്ല. ഭാവിയിലും ഉണ്ടാകില്ല. അക്കാര്യം ഉറപ്പാക്കും എന്നായിരുന്നു സിദ്ധരാമയ്യയുടെ പ്രതികരണം.

കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച കര്‍ണാടകയിലെ ജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്ന് ഡികെ ശിവകുമാറും പ്രതികരിച്ചു. മുഖ്യമന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തള്ളിയ ഡി കെ ശിവകുമാര്‍, പാര്‍ട്ടിയില്‍ ഭിന്നതയില്ലെന്നും വ്യക്തമാക്കി. പാര്‍ട്ടി ഒന്നിച്ച് മുന്നോട്ട് പോകും. ഹൈക്കമാന്‍ഡ് നിര്‍ദേശങ്ങള്‍ അനുസരിക്കുമെന്നും ഡി കെ ശിവകുമാര്‍ അറിയിച്ചു.

2028 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ഉള്‍പ്പെടെ ഇന്ന് ചര്‍ച്ചചെയ്തു. നിയമസഭാ സമ്മേളനത്തില്‍ ബിജെപി സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിച്ചാല്‍ അതിനെ നേരിടാനുള്ള വഴികളെക്കുറിച്ചും ചര്‍ച്ച ചെയ്തതായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഡികെ ശിവകുമാര്‍ എക്സ് പോസ്റ്റിലും വ്യക്തമാക്കി.

അതേസമയം, ചര്‍ച്ചകള്‍ തുടരുമെന്ന സൂചനയും ഡികെ ശിവകുമാര്‍ ട്വീറ്റില്‍ നല്‍കുന്നുണ്ട്. ഇന്ന് ഞാനും മുഖ്യമന്ത്രിയും ഒരു പ്രഭാതഭക്ഷണ യോഗം ചേര്‍ന്നു. അടുത്ത ദിവസങ്ങളിലായി മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനോ അത്താഴത്തിനോ തന്റെ വീട്ടിലെത്തും എന്നാണ് ശിവകുമാറിന്റെ ട്വീറ്റ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *