പുൽപള്ളി: ആധുനിക കാലഘട്ടത്തിൽ വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തിൽ, ശുചിത്വമുള്ള നല്ല ഭക്ഷണം നൽകുന്ന നാടായി പുൽപ്പള്ളി പ്രദേശത്തെ മാറ്റിയെടുക്കുകയെന്ന ഉദ്ദേശ്യത്തോടെ പ്രദേശത്തെ ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ,കൂൾ ബാറുകൾ മുതലായവ നടത്തുന്നവരുടെ മീറ്റിംഗ് സംഘടിപ്പിച്ചു. വയനാട്ടിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സജീവമായതോടെ ധാരാളം വിദേശ ടൂറിസ്റ്റുകളടക്കം പ്രദേശത്തേക്ക് കടന്നുവരുമ്പോൾ നല്ല നിലവാരമുള്ള ഭക്ഷണ പദാർത്ഥങ്ങൾ പരമാവധി വൃത്തിയായി വിതരണം ചെയ്യേണ്ടതുണ്ടെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്പെക്ടർ മനോജ് പറഞ്ഞു.ആരോഗ്യമുള്ള പുതുതലമുറയെ വാർത്തെടുക്കുന്നതിലും പുറമേനിന്ന് വയനാട്ടിലേക്ക് കടന്നുവരുന്ന ടൂറിസ്റ്റുകൾക്കടക്കം കാലത്തിനനുസൃതമായി നല്ല വൃത്തിയും വെടിപ്പു മുളള ഭക്ഷണം നൽകിയാൽ മാത്രമേ ഈ മേഖല നിലനിൽക്കുകയുള്ളൂവെന്ന് ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി ശ്രീമതി ഷീന ദേവസ്യ പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് മാത്യു മത്തായി ആതിരയുടെ അധ്യക്ഷതയിൽ പുൽപ്പള്ളി വ്യാപാര ഭവനിൽ വെച്ച് നടത്തിയ സമ്മേളനത്തിൽ ജനറൽ സെക്രട്ടറി അജിമോൻ.കെ.എസ്, ട്രഷറർ ഷാജിമോൻ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഷാരിഷ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അഭിലാഷ് എന്നിവർ പ്രസംഗിച്ചു.
