ന്യൂഡല്‍ഹി: 2020ലെ ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷവും ആശ്വാസവുമുണ്ടെന്ന് ജെഎന്‍യു മുന്‍ നേതാവ് ഉമര്‍ ഖാലിദ് പ്രതികരിച്ചു. ജയിലാണ് ഇപ്പോള്‍ തന്റെ ജീവിതമെന്നും ഉമര്‍ ഖാലിദ് പറഞ്ഞതായി ജീവിത പങ്കാളി ബനോജ്യോത്സ്‌ന പറഞ്ഞു.

കേസില്‍ മറ്റുള്ളവര്‍ക്ക് ജാമ്യം ലഭിച്ച വിവരം അറിഞ്ഞപ്പോള്‍ ജയിലിലെത്തി ഉമര്‍ ഖാലിദിനെ കണ്ടപ്പോഴാണ് ജീവിത പങ്കാളിയോട് സന്തോഷം അറിയിച്ചത്. ഉമര്‍ ഖാലിദിനും ഷര്‍ജില്‍ ഇമാമിനുമെതിരെ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷിഫ ഉര്‍ റഹ്മാന്‍, ഷദാബ് അഹമ്മദ്, മുഹമ്മദ് സലീം ഖാന്‍ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ഇതിനോടായിരുന്നു ഉമര്‍ ഖാലിദിന്റെ പ്രതികരണം. നാളെ വീണ്ടും കാണാന്‍ വരാമെന്ന് താന്‍ പറഞ്ഞപ്പോള്‍ ഇനി ഇത് തന്നെയാണ് എന്റെ ജീവിതമെന്ന് ഉമര്‍ ഖാലിദ് മറുപടി നല്‍കിയെന്നും ബനോജ്യോത്സ്‌ന എക്‌സില്‍ കുറിച്ചു.

2020 മുതല്‍ തങ്ങള്‍ ജയിലില്‍ കഴിയുകയാണെന്നും വിചാരണ നടപടികള്‍ നീണ്ടുപോവുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് ഏഴ് പേരും ജാമ്യത്തിന് അപേക്ഷിച്ചത്. ഇത്രയും കാലം തടവില്‍ കഴിഞ്ഞതിനാല്‍ തങ്ങള്‍ക്ക് ജാമ്യത്തിന് ന്യായമായ അവകാശമുണ്ടെന്നായിരുന്നു ഇവരുടെ വാദം. എന്നാല്‍ കേസില്‍ ഉള്‍പ്പെട്ട എല്ലാവരേയും ഒരുപോലെ കാണാനാകില്ലെന്നായിരുന്നു കോടതി നിരീക്ഷണം. 2020 ഫെബ്രുവരിയില്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ 53 പേര്‍ കൊല്ലപ്പെടുകയും 700ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കലാപത്തിന്റെ സൂത്രധാരനെന്നാരോപിച്ച് ഏഴ് പ്രതികള്‍ക്കെതിരെയും യുഎപിഎ ചുമത്തിയാണ് കേസെടുത്തത്. കലാപം ആസൂത്രണം ചെയ്തതിലും അതിനായി ആളുകളെ കൂട്ടിയതിലും ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനും നിര്‍ണ്ണായകമായ പങ്കുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ ഗൗരവകരമാണെന്നും സുപ്രീംകോടതി അറിയിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *