കേരളത്തിൽ നടന്ന ഏറ്റവും വലിയ കലാപങ്ങളുടെ കൂട്ടത്തിൽ കുപ്രസിദ്ധി നേടിയതാണ് കോഴിക്കോട് ജില്ലയിലെ തീരപ്രദേശമായ മാറാട് നടന്ന രണ്ട് സംഭവങ്ങളും. നിലവിൽ കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ വരുന്ന ഈ കടലോര ഗ്രാമം നഗരത്തിൽ നിന്നും ഏകദേശം 15കിലോമീറ്റർ അകലെയാണ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ വരുന്ന ഈ പ്രദേശം കേരളത്തിലെ കലാപങ്ങളുടെ ഭൂപടത്തിൽ അടയാളപ്പെടുത്തുന്നത് ദശകങ്ങൾക്ക് മുമ്പാണ്. മുൻ മന്ത്രിയും സിപി എം നേതാവുമായ എ കെ ബാലൻ നടത്തിയ പരാമർശത്തോടെ വീണ്ടും ചർച്ച ആവുകയാണ് മാറാട്.
എന്നാൽ ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായ രണ്ട് സംഭവങ്ങൾ മാറാടിനെ കേരളത്തിലെ വർഗീയ കലാപ രാഷ്ട്രീയത്തിന്റെ രൂപകമാക്കി മാറ്റി. എന്തായിരുന്നു മാറാട് സംഭവിച്ചത്. മാറാടിലെ സംഭവങ്ങൾ പൊടുന്നനെ സംഭവിച്ചതാണോ? .
പുതുവർഷ ആഘോഷങ്ങളുടെ ഭാഗമായി ഉണ്ടായ ചെറിയ കശപിശയുടെ തുടർച്ചയാണ് മാറാട് നടന്ന രണ്ട് സംഭവങ്ങളുടെയും അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നത്. 2001 ഡിസംബർ 31 നടന്ന സംഭവങ്ങൾ മുതിർന്നവർ ചേർന്ന് പറഞ്ഞു തീർത്തുവെങ്കിലും അത് പിന്നീട് ദിവസങ്ങൾക്കുള്ളിൽ ആളിപ്പടരുകയായിരുന്നു. 2002 ജനുവരി മൂന്ന്, നാല് തീയതികളിലായി നടന്ന അക്രമസംഭവങ്ങളിൽ ഇരുവിഭാഗങ്ങളിലായി അഞ്ച് പേർ കൊല്ലപ്പെട്ടു.
ജനുവരി മൂന്നിന് സന്ധ്യയോടെയാണ് അനിഷ്ടസംഭവങ്ങൾ ആരംഭിച്ചത്. കുഞ്ഞിക്കോയ, യൂസഫ്, ഷംജിത്ത്, കുഞ്ഞുമോൻ എന്നിവരാണ് അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടത്. നാലിന് അക്രമത്തിൽ കൊല്ലപ്പെട്ട കുഞ്ഞിക്കോയ, യൂസഫ് എന്നിവരുടെ സംസ്കാരചടങ്ങുകളുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി പോയ അബൂബബക്കറിനെ അക്രമികൾ കൊലപ്പെടുത്തി. മൂന്നാം തീയതി രാത്രി ഇരുവിഭാഗത്തിന് നേരെയും അക്രമങ്ങൾ ഉണ്ടായി. അത് നാലിനും തുടർന്നു. പ്രാണരക്ഷാർത്ഥം പലരും വീടുകൾ വിട്ട് ഓടിപ്പോയി. പൊലിസ് നടത്തിയ റെയ്ഡിൽ ഇരുപക്ഷത്ത് നിന്നും ആയുധങ്ങൾ പിടിച്ചെടുത്തു. ദിവസങ്ങൾ നീണ്ടുന്ന്ന സംഘർഷാവസ്ഥ ഇടപെട്ട് പരിഹരിക്കുന്നതിൽ ഭരണസംവിധാനം പരാജയപ്പെട്ടു എന്ന് വിമർശനം ഉയർന്നു. ഇതായിരുന്നു ഒന്നാം മാറാട് കലാപം . നൂറ് സീറ്റുകളുമായി എ കെ ആന്റണി മുഖ്യമന്ത്രിയായുള്ള സർക്കാർ അധികാരത്തിൽ വന്ന് രണ്ട് വർഷം പൂർത്തിയാകാൻ മാസങ്ങൾ അവശേഷിക്കുമ്പോഴായിരുന്നു ഈ സംഭവം.
ഈ സംഭവത്തിന് ശേഷം മാറാട് കലാപത്തിന്റെ തീ അണയ്ക്കാൻ പ്രാദേശികമായി പലവിധ ശ്രമങ്ങൾ നടന്നു. എന്നാൽ സർക്കാരിന്റെ ഭാഗത്ത് നിന്ന് കുറ്റവാളികൾക്കെതിരെ മൃദുസമീപനം ആണ് സ്വീകരിക്കുന്നതെന്ന ആരോപണം പല കോണുകളിൽ നിന്നും ചെറുതായെങ്കിലും അക്കാലത്ത് ഉയർന്നിരുന്നു. അരയസമാജം സെക്രട്ടറി സുരേഷ് എന്നിവരടക്കം നിരവധിപേർ ഈ കേസിൽ പ്രതികളായിരുന്നു.
2002 ജനുവരിയിലെ സംഭവത്തിനെ പ്രതികാരമെന്ന പേരിൽ 2003 മെയ് മാസം രണ്ടാം തീയതി ഒരു വിഭാഗം തീവ്രവാദ നിലപാടുകാർ നടത്തിയ ആക്രമണത്തിൽ എട്ട് പേർ ഉൾപ്പടെ ഒമ്പത് പേർ കൊല്ലപ്പെട്ടു. ചന്ദ്രൻ, ഗോപാലൻ, സന്തോഷ്, മാധവൻ, കൃഷ്ണൻ,ദാസൻ ,പുഷ്പരാജൻ, പ്രിജി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതിനൊപ്പം അഷ്കർ അലി എന്നയാളെയും മരിച്ച നിലയിൽ കണ്ടെത്തി. അഷ്കർ അലി അക്രമികൾക്ക് വഴികാട്ടിയായി വന്നതാണെന്ന് ആരോപണം ഉയർന്നിരുന്നു. ഈ അക്രമസംഭവവും സന്ധ്യയോടെയാണ് ആരംഭിച്ചത്. മാറാട് ബീച്ചിൽ വിശ്രമിച്ചുകൊണ്ടിരുന്നവർക്കെതിരെയാണ് ആക്രമണം നടന്നത്. ഈ സംഭവത്തിൽ പൊലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരുക്കേറ്റു. കേരളം നടുങ്ങിയ സംഭവമായിരുന്നു അത്. പൊലീസ് നടത്തിയ പരിശോധനയിൽ മാറാടുള്ള മുസ്ലിം ആരാധാനാലയത്തിൽ നിന്നും അരയസമാജം ഓഫീസിൽ നിന്നും ഉൾപ്പടെ വിവിധ ഇടങ്ങളിൽ നിന്ന് മാരാകയുധങ്ങൾ പിടിച്ചെടുത്തു. പൊലീസ് ഇടപെടൽ ഉണ്ടായിട്ടും പ്രദേശത്ത് വ്യാപകമായ അക്രമങ്ങൾ നടന്നു.
ഒന്നാം മാറാട് സംഭവത്തെ പോലെ തന്നെ ഈ കൂട്ടക്കൊലയെ തുടർന്നും നിരവധി വീടുകൾ തകർക്കുകയും കൊള്ളയടിക്കുകയും ചെയ്തു. നിരവധി മുസ്ലീം കുടുംബങ്ങൾ അവിടെ നിന്നും ഓടിപ്പോയി. അവരെ തിരിച്ചുവരാൻ അരയസമാജവും ഹിന്ദുത്വ സംഘടനകളും അനുവദിച്ചില്ല. അവരുടെ എതിർപ്പ് ശക്തമായി തുർന്നു. കുറേ കാലത്തിന് ശേഷം നിരവധി ഒത്തുതീർപ്പ് ചർച്ചകളെ തുടർന്ന് അവിടെ നിന്നും പ്രാണരക്ഷാർത്ഥം ഓടിപ്പോയ കുടുംബങ്ങളിൽ കുറേ പേർ തിരികെ എത്തി.
രണ്ടാം സംഭവം നടന്ന് അടുത്ത ദിവസങ്ങളിൽ അന്നത്തെ മുഖന്ത്രിയായിരുന്ന എ കെ ആന്റണിയും സിപി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും സ്ഥലത്തെത്തി. സംഭവസ്ഥലത്തെത്തിയ പിണറായി വിജയനെയും ഒരു വിഭാഗം തടഞ്ഞു. സംഭവത്തിന് പിന്നിൽ എൻ ഡി എഫാണെന്നായിരുന്നു സി പി എം നിലപാട്. മുസ്ലിം ലീഗും എൻ ഡി എഫുമായുള്ള ബന്ധം ഇതിലുണ്ടെന്നനും പിണറായി ആരോപിച്ചു. എ കെ ആന്റണിയെ ഹിന്ദുത്വ സംഘടനയുടെ പ്രവർത്തകർ തടഞ്ഞു. ഹിന്ദുത്വ സംഘടനയുടെ പ്രാദേശിക പ്രവർത്തകയായിരുന്ന ഉമാ ഉണ്ണി മുഖ്യമന്ത്രി എ കെആന്റണിയെ തടയുന്ന പടം അടുത്ത ദിവസം പത്രങ്ങളുടെ ഒന്നാം പേജിൽ നിറഞ്ഞു നിന്നു. പിന്നീട്, 2004 ൽ ഇവർ ബി ജെ പി സ്ഥാനാർത്ഥിയായി മാറാട് സ്ഥിതി ചെയ്യുന്ന ബേപ്പൂർ നിയമസഭാ മണ്ഡലം ഉൾപ്പെടുന്ന മഞ്ചേരി ലോകസഭാ മണ്ഡലത്തിൽ മത്സരിക്കുകയും ചെയ്തു. ബേപ്പൂരിൽ ബി ജെ പിക്ക് അതുവരെയുള്ളതിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ചതും അത്തവണയായിരുന്നു, മൊത്തം 84,149 വോട്ടാണ് ഉമാ ഉണ്ണിക്ക് ലഭിച്ചത്. അതിൽ 23,503 വോട്ടും മാറാട് ഉൾപ്പെടുന്ന ബേപ്പൂരിൽ നിന്നായിരുന്നു.
ആദ്യം സി ബി ഐ അന്വേഷണം എന്ന് ആവശ്യപ്പെട്ടിരുന്നുവെ ങ്കിലും പിന്നീട് അക്കാര്യത്തിൽ ബി ജെപിയും ഹിന്ദുത്വ സംഘടനകളും അയവ് വരുത്തി. സർക്കാർ വൻതുക നഷ്ടപരിഹാരമായി നൽകിയതോടെ സംഘപരിവാർ സി ബി ഐ അന്വേഷണത്തിൽ നിന്നും പിന്നാക്കം പോയി എന്ന ആരോപണം അവർക്കെതിരെ ഉയർന്നു. എ ബി വാജ്പേയി പ്രധാനമന്ത്രിയായി ബി ജെ പി നേതൃത്വം നൽകുന്ന സർക്കാർ കേന്ദ്രം ഭരിക്കുമ്പോഴാണ് സി ബി ഐ അന്വേഷണത്തിൽ നിന്നും ബിജെ പിയും ഹിന്ദുത്വ സംഘടനകളും പിന്നാക്കം പോയത് എന്തിന് എന്നായിരുന്നു അന്നത്തെ ആരോപണങ്ങളിൽ പ്രധാനമായി ഉയർന്ന ചോദ്യം. അതുപോലെ തന്നെ ഈ ചോദ്യം മുസ്ലിം ലീഗിനോടും ഉന്നയിക്കപ്പെട്ടു. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശവും സി ബി ഐ അന്വേഷണത്തിന് എതിരായിരുന്നു. തുടർന്ന് എ കെ ആന്റണി, ജസ്റ്റിസ് തോമസ് പി ജോസഫിനെ അന്വേഷണ കമ്മീഷനായി നിയമിച്ചു.

