അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ അയല്‍ക്കാരായ തമിഴ്‌നാടിനോട് തോറ്റ് കേരളം. 77 റണ്‍സിന്റെ തോല്‍വിയാണ് കേരളം നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാട് 8 വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെന്ന മികച്ച സ്‌കോറുയര്‍ത്തി. കേരളത്തിന്റെ പോരാട്ടം 40.2 ഓവറില്‍ 217 റണ്‍സില്‍ അവസാനിച്ചു.

മുന്‍നിര ബാറ്റര്‍മാര്‍ പിടിച്ചു നില്‍ക്കാന്‍ ആര്‍ജവം കാണിച്ചെങ്കിലും മധ്യനിരയും വാലറ്റവും പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങിയത് തിരിച്ചടിയായി. കേരളത്തിന്റെ ടൂര്‍ണമെന്റിലെ മൂന്നാം തോല്‍വിയാണിത്.

ക്യാപ്റ്റന്‍ രോഹന്‍ കുന്നുമ്മല്‍ അര്‍ധ സെഞ്ച്വറിയുമായി ടോപ് സ്‌കോററായി. താരം 45 പന്തില്‍ 5 സിക്‌സും 7 ഫോറും സഹിതം 73 റണ്‍സെടുത്തു. ബാബ അപരാജിത്, വിഷ്ണു വിനോദ് എന്നിവര്‍ 35 റണ്‍സ് വീതവും കണ്ടെത്തി. 25 റണ്‍സെടുത്ത സല്‍മാന്‍ നിസാറാണ് പിടിച്ചു നിന്ന മറ്റൊരാള്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത തമിഴ്‌നാടിനായി ക്യാപ്റ്റന്‍ നരായണ്‍ ജഗദീശന്‍ സെഞ്ച്വറിയുമായി മുന്നില്‍ നിന്നു നയിച്ചു. താരം 126 പന്തില്‍ 9 ഫോറും 5 സിക്‌സും സഹിതം 139 റണ്‍സെടുത്തു. ഭൂപതി കുമാര്‍ (35), അതിഷ് എസ്ആര്‍ (33), ആന്‍ന്ദ്ര സിദ്ധാര്‍ഥ് (27) എന്നിവരും തിളങ്ങി.

കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം മികവോടെ പന്തെറിഞ്ഞു. താരം 9 ഓവറില്‍ 46 റണ്‍സ് വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തി. അങ്കിത് ശര്‍മ, ബിജു നാരായണന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *