ബത്തേരി: പുൽപ്പള്ളി റോഡിൽ ലക്ഷങ്ങൾ ചിലവഴിച്ച് നടത്തിയ ടാറിങ് പ്രഹസനമാകുന്നു. റീ-ടാറിങ് നടത്തി മണിക്കൂറുകൾക്കകം തന്നെ റോഡിലെ മെറ്റലുകൾ ഇളകിമാറി കാൽനടയാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാവുകയാണ്. കരാറുകാരന്റെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് റോഡിന്റെ ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കഴിഞ്ഞ ദിവസമാണ് റോഡിന്റെ പ്രവൃത്തി നടന്നത്. ഒരു ദിവസം പോലും തികയുന്നതിന് മുൻപ് തന്നെ പലയിടങ്ങളിലും ടാർ വേർപെട്ട് മെറ്റലുകൾ നിരനിരയായി ചിതറിക്കിടക്കുകയാണ്. ഇരുചക്ര വാഹനങ്ങൾ മെറ്റലിൽ തെന്നി വീണ് അപകടങ്ങൾ സംഭവിക്കുന്നത് പതിവായിട്ടുണ്ട്.

ഗുണനിലവാരമില്ലാത്ത മിശ്രിതവും ടാറും മെറ്റലും തമ്മിൽ കൃത്യമായ അനുപാതത്തിലല്ല ചേർത്തതെന്ന ആക്ഷേപം ശക്തമാണ്.
പഴയ റോഡിലെ പൊടി ശരിയായി നീക്കം ചെയ്യാതെയും, മതിയായ ചൂടില്ലാത്ത ടാർ മിശ്രിതം ഉപയോഗിച്ചതുമാണ് റോഡ് ഇളകാൻ കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നിർമ്മാണ വേളയിൽ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ഉണ്ടായിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.

കോടികൾ ചിലവഴിച്ച് നടത്തുന്ന റോഡ് നവീകരണം ഇത്തരത്തിൽ അശാസ്ത്രീയമായി തുടരുന്നത് ഖജനാവിന് വലിയ നഷ്ടമാണുണ്ടാക്കുന്നത്. റോഡിന്റെ തകർച്ചയ്ക്ക് കാരണക്കാരായ കരാറുകാരനെതിരെ നടപടി യെടുക്കണമെന്നും, റോഡ് എത്രയും വേഗം കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് പുനർനിർമ്മിക്കണമെന്നും ആവശ്യപ്പെട്ട് ശക്തമായ ജനകീയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *