പാലക്കാട്: മലമ്പുഴയില്‍ വിദ്യാര്‍ഥിയെ അധ്യാപകന്‍ മദ്യം നല്‍കി പീഡിപ്പിച്ച സംഭവത്തില്‍ പ്രധാനധ്യാപികക്ക് സസ്‌പെന്‍ഷന്‍. പീഡന വിവരം പൊലീസില്‍ അറിയിക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് കണ്ടെത്തലിന് പിന്നാലെയാണ് നടപടി. പ്രധാന അധ്യാപിക ഉള്‍പ്പെടെയുള്ള സ്‌കൂള്‍ അധികൃതര്‍ക്ക് ഉണ്ടായത് കുറ്റകരമായ വീഴ്ചയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.

കണ്ടെത്തലിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ മാനേജരെ അയോഗ്യനാക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. പ്രതിയായ അനില്‍ എന്ന അധ്യാപകനെ സര്‍വീസില്‍ നിന്നും പിരിച്ച് വിടാനും എഇഒ ശിപാര്‍ശ നല്‍കും. ഇതിനുള്ള നടപടികള്‍ ഒരാഴ്ചക്കകം തുടങ്ങും. പീഡന വിവരം അറിയിക്കുന്നതില്‍ ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ട്. നേരത്തെ അറിയിച്ചിരുന്നു എങ്കില്‍ കുടുതല്‍ കുട്ടികള്‍ പീഡനത്തിന് ഇരയാകില്ലെന്നും വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തുന്നു. വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്ക് പിന്നാലെ പൊലീസിന്റെ ഭാഗത്ത് നിന്നും സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ നടപടി ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്. ആറ് ആണ്‍കുട്ടികളെയാണ് മനോജ് എന്ന സംസ്‌കൃത അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. ശിശുക്ഷേമ സമിതിക്ക് കൈമാറിയ അഞ്ചു വിദ്യാര്‍ഥികളുടെ പരാതികളില്‍ മലമ്പുഴ പൊലീസ് കേസെടുത്തിരുന്നു.

നവംബര്‍ 29നാണ് സംഭവം നടന്നത്. എസ് സി വിഭാഗത്തില്‍പ്പെട്ട ആറാം ക്ലാസുകാരനെ ക്വാര്‍ട്ടേഴ്‌സില്‍ വെച്ചാണ് പീഡിപ്പിച്ചത്. പീഡന വിവരമറിഞ്ഞ് രണ്ടാഴ്ചയ്ക്കുശേഷമാണ് സ്‌കൂള്‍ പരാതി നല്‍കിയതെന്നാണ് എഇഒ റിപ്പോര്‍ട്ടില്‍ പറയുന്നത്. അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തില്ല. രക്ഷിതാക്കളുടെ നിസഹകരണവും വിഷയത്തില്‍ പ്രശ്‌നമായെന്ന് എഇഒ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അധ്യാപകനെതിരെ പോക്‌സോ വകുപ്പ് അടക്കം ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *