കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയില്‍ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ഇന്‍സ്റ്റഗ്രാം സുഹൃത്തായ കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണെന്ന് ജീവനൊടുക്കുന്നതെന്നാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. തിരുവാങ്കുളം മാമലയില്‍ കക്കാട് കിണറ്റിങ്കല്‍ വീട്ടില്‍ മഹേഷിന്റെ മകള്‍ ആദിത്യയാണ് മരിച്ചത്.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ പെണ്‍കുട്ടിയെയാണ് മണിക്കൂറുകള്‍ക്കകം മരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിനുപരിസരത്തെ ക്വാറിയോട് ചേര്‍ന്നുള്ള വെള്ളക്കെട്ടിലാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഒരു സ്‌കൂള്‍ ബാഗ് ഇരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്. ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയില്‍ പാറമടയ്ക്കുള്ളിലെ വെള്ളത്തില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയന്‍ യുവാവിന്റെ മരണത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയത് എന്നാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. ആദിത്യയുടെ ബാഗ് പരിശോധിച്ചപ്പോഴാണ് അതില്‍നിന്നും ആത്മഹത്യാക്കുറിപ്പ് ലഭിച്ചത്. ‘ഇക്കഴിഞ്ഞ 19-ന് യുവാവ് മരിച്ചു, ഇയാളുടെ മരണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുന്നു’ എന്നാണ് കുട്ടി കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവാവ് ശരിക്കും മരിച്ചിട്ടുണ്ടോ എന്നും, എന്താണ് പെണ്‍കുട്ടിയെ മരണത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അന്വേഷിക്കും. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. ആദിത്യയുടെ ഫോണ്‍ അടക്കമുള്ള വസ്തുക്കള്‍ പരിശോധിക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *