മാനന്തവാടി: ദുരന്താനന്തര പുനരധിവാസത്തിൽ മാനസികാരോഗ്യ സംരക്ഷണം ഏറെ നിർണായകമാണെന്ന് മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി (WSSS) കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘സേഫ് വിതിൻ’ പദ്ധതിയുടെ രൂപതാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷിതവും സന്തോഷകരവുമായ മനസ്സാണ് എല്ലാ മനുഷ്യ ഇടപെടലുകളുടെയും അടിസ്ഥാനമെന്നും, ആന്തരിക സ്വാതന്ത്ര്യവും മാനസിക ശക്തിയും വ്യക്തി-സമൂഹ ക്ഷേമത്തിന് അനിവാര്യമാണെന്നും ബിഷപ് പറഞ്ഞു.

വയനാട്, വിലങ്ങാട് ഉരുൾപൊട്ടലുകൾക്ക് ശേഷമുള്ള രണ്ടാംഘട്ട ഇടപെടലിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. ദുരന്തബാധിതരായ വ്യക്തികളുടെയും കുടുംബങ്ങളുടെയും മാനസിക പുനരുജ്ജീവനമാണ് ഇതിന്റെ മുഖ്യലക്ഷ്യം. സൈക്കോ സോഷ്യൽ പിന്തുണ, കൗൺസിലിംഗ്, കമ്മ്യൂണിറ്റി റിസോഴ്സ് സെന്ററുകൾ, ടാസ്ക് ഫോഴ്സ് രൂപീകരണം, ഉപജീവന മാർഗ്ഗങ്ങൾ ശക്തിപ്പെടുത്തൽ എന്നിവയിലൂടെ ദുരന്തങ്ങളെ നേരിടാൻ ജനങ്ങളെ പ്രാപ്തരാക്കുകയാണ് പദ്ധതി ചെയ്യുന്നത്.

ചടങ്ങിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ അധ്യക്ഷത വഹിച്ചു. കാരിത്താസ് ഇന്ത്യ സംസ്ഥാന ഓഫീസർ അബീഷ് ആൻ്റണി മുഖ്യപ്രഭാഷണം നടത്തി. ഡയറി വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്‌ടർ പ്രകാശ് കാലാവസ്ഥാ വ്യതിയാന ബോധവത്കരണ ക്ലാസ് നയിച്ചു. പി.എ. ജോസ്, സിന്ദു സെബാസ്റ്റ്യൻ, ജിൻഷ സുനീഷ്, റോബിൻ ജോസഫ്, ചിഞ്ചു മരിയ, സിസ്റ്റർ ലില്ലി മാത്യു, സിസ്റ്റർ ഷൈനി, അശ്വിൻ പീറ്റർ തുടങ്ങിയവർ സംസാരിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *