മുംബൈ: കനത്ത മൂടല്‍ മഞ്ഞിനെത്തുടര്‍ന്നുള്ള കാഴ്ചക്കുറവാണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിനു കാരണമെന്നാണ് സൂചന. ടേബില്‍ ടോപ് രീതിയിലുള്ള റണ്‍വേയാണ് ബാരാമതിയിലേത്. ചാര്‍ട്ടര്‍ ഫ്ലൈറ്റുകളും മെഡിക്കല്‍ എമര്‍ജന്‍സി സേവനങ്ങളും നല്‍കിവരുന്ന വിഎസ്ആര്‍ വെഞ്ചേഴ്സിന്റെ ലിയര്‍ജെറ്റ് 45 (വി ടി-എസ് എസ് കെ) വിമാനമാണ് അപകടത്തില്‍പ്പെട്ടത്.

അപകടത്തെ തുടര്‍ന്ന് വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) നിയന്ത്രണം വ്യോമസേന ഏറ്റെടുത്തു. മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വ്യോമസേന എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടീമിനെ വിന്യസിച്ചത്. നിലവില്‍ ഇവിടെയുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. അപകടത്തെക്കുറിച്ച് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ), എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ തുടങ്ങിയവ അന്വേഷണം തുടങ്ങി.

ബാരാമതിയില്‍ വിമാന അപകടമുണ്ടായ സ്ഥലത്ത് ഇന്നും പരിശോധന തുടരും. ഇന്നലെ ഫോറന്‍സിക് സംഘം സ്ഥലത്ത് പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് വൈകുന്നേരം സമര്‍പ്പിച്ചേക്കും. വിമാനം വാടകയ്ക്ക് നല്‍കിയ വിഎസ്ആര്‍ കമ്പനി ഓഫീസില്‍ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ബാരാമതിയില്‍ ഇന്നലെ ഉണ്ടായ വിമാനാപകടത്തില്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അടക്കം അഞ്ചുപേരാണ് മരിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *