കൊച്ചി: കളമശ്ശേരി എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം കുവൈത്തില്‍ റസ്റ്ററന്റുകളുടെ ഉടമയായ സൂരജ് ലാമയുടേതെന്ന് സ്ഥിരീകരണം. ഡിഎന്‍എ പരിശോധനയിലാണ് മൃതദേഹം തിരിച്ചറിഞ്ഞത്. ഡിഎന്‍എ പരിശോധനാ ഫലം ഉള്‍പ്പെട്ട റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മൃതദേഹം പിതാവിന്റേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതായി സൂരജ് ലാമയുടെ മകന്‍ സാന്റോണ്‍ ലാമ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊല്‍ക്കത്തയില്‍ വേരുകളുള്ള സൂരജ് ലാമയുടെ വര്‍ഷങ്ങളായി ബംഗളൂരുവിലാണ് താമസിച്ച് വരുന്നത്. കുവൈത്തില്‍ നാല് റസ്‌റ്റോറന്റുകളുടെ ഉടമ കൂടിയാണ് സൂരജ്. സെപ്റ്റംബര്‍ അഞ്ചിന് കുവൈത്തില്‍ വെച്ച് കുഴഞ്ഞു വീണതിന് പിന്നാലെ സുരജ് ലാമയ്ക്ക് ഓര്‍മ നഷ്ടപ്പെട്ടിരുന്നു. ഇതിനിടെ വിസ കാലാവധി കഴിഞ്ഞതോടെ കുവൈത്തില്‍നിന്ന് നാടുകടത്തുകയും ചെയ്തു. ബംഗളൂരുവിന് പകരം കൊച്ചിയിലെത്തിയ ലാമയെ പിന്നീട് കാണാതാവുകയായിരുന്നു.

കുവൈത്തില്‍ നിന്ന് നാടുകടത്തപ്പെട്ട സൂരജ് ലാമ ഒക്ടോബര്‍ 30 ന് കൊച്ചിയിലെത്തി. പിന്നാലെയാണ് കാണാതാവുകയായിരുന്നു. സൂരജ് ലാമയെ കയറ്റിവിടുന്ന കാര്യം ബന്ധുക്കളെയും അറിയിച്ചിരുന്നില്ല. സൂരജ് ലാമ കൊച്ചിയില്‍ എത്തിയെന്ന തിരിച്ചറിഞ്ഞതോടെയാണ് മകന്‍ കേരളത്തിലെത്തിയത്. ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. മകന്‍ നടത്തിയ അന്വേഷണത്തില്‍ തൃക്കാക്കരയില്‍ അവശനിലയില്‍ കണ്ടെത്തിയ ലാമയെ പൊലീസ് ഇടപെട്ട് കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു എന്ന് കണ്ടെത്തി. ഇവിടെ നിന്നും ഇറങ്ങിപ്പോയ സൂരജ് ലാമയെ കുറിച്ച് പിന്നീട് വിവരം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് കളമശ്ശേരി എച്ച്എംടിയ്ക്ക് സമീപത്തെ ആളൊഴിഞ്ഞ ഭാഗത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു മാസത്തോളം പഴക്കമുള്ളതിനാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സാഹചര്യമായിരുന്നു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *