മുംബൈ: ടി20 ലോകകപ്പില്‍നാലില്‍ നാല് ജയങ്ങളുമായി സൂപ്പര്‍ എട്ടിലേക്ക് കടക്കുമ്പോള്‍ ആശ്വാസത്തേക്കാള്‍ ആശങ്കയാണ് ടീം ഇന്ത്യ നിലവില്‍ നേരിടുന്നത്. ടീമിന്റെ പ്രകടനത്തില്‍ അസ്ഥിരത മുഴച്ചു നില്‍ക്കുന്നതാണ് പ്രധാന പ്രശ്‌നം. ബാറ്റിങില്‍ പ്രശ്‌നങ്ങളുണ്ടെന്നു തുറന്നു സമ്മതിക്കുകയാണ് സഹ പരിശീലകന്‍ റയാന്‍ ടെന്‍ഡോഷെ. സ്പിന്നര്‍മാരെ നേരിടുന്ന കാര്യത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നു അദ്ദേഹം വ്യക്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ 42 ഓവറുകളാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ സ്പിന്നര്‍മാരെ നേരിട്ടത്. ഈ 42 ഓവറിനിടെ ഇന്ത്യക്ക് 15 വിക്കറ്റുകളാണ് നഷ്ടമായത്. ഗ്രൂപ്പ് ഘട്ടം പോലെയല്ല സൂപ്പര്‍ എട്ട്. നേരിടേണ്ടത് വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക എന്നീ രണ്ട് വമ്പന്‍മാരേയും അട്ടിമറി വീരന്‍മാരായ സിംബാബ്‌വെയേയുമാണ്. അതിനാല്‍ നിലവിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായിരിക്കും സൂപ്പര്‍ എട്ടിനു ഇറങ്ങും മുന്‍പ് ഇന്ത്യ ഫോക്കസ് നല്‍കുകയെന്ന സൂചനകളും സഹ പരിശീലകന്‍ പങ്കിടുന്നു.

‘ടീമില്‍ നിരവധി ഇടംകൈയന്‍ ബാറ്റര്‍മാരുണ്ട്. ഇവരെ ലക്ഷ്യമിട്ട് എതിര്‍ ടീമുകളെല്ലാം ഫിംഗര്‍ സ്പിന്‍ ഉപയോഗിച്ചാണ് ആക്രമിക്കാന്‍ തന്ത്രം മെനഞ്ഞത്. അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, തിലക് വര്‍മ, ശിവം ദുബെ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍ ഇവരെല്ലാം ഇടം കൈയന്‍മാരാണ്. ഇത്രയും ഇടം കൈ ബാറ്റര്‍മാര്‍ ഉള്ളപ്പോള്‍ എതിരാളികള്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്നു. സഞ്ജു സാംസണ്‍ വലം കൈ ബാറ്ററാണ്. അദ്ദേഹം ബഞ്ചിലിരിക്കുന്നുമുണ്ട്. പക്ഷേ നമുക്ക് മറ്റ് ഓപ്ഷനുകള്‍ ഇല്ല.’

‘ഇന്ത്യയുടെ ആക്രമണാത്മക ബാറ്റര്‍മാര്‍ക്ക് വെല്ലുവിളി ആകുന്നത് എതിര്‍ ടീമിലെ ഫിംഗര്‍ സ്പിന്‍ ബൗളര്‍മാരാണ്. പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ 14 ഓവര്‍ സ്പിന്നര്‍മാരെക്കൊണ്ട് എറിയിച്ചിട്ട് 4 വിക്കറ്റാണ് കിട്ടിയത്. അതൊരു മികച്ച പ്രകടനമൊന്നുമല്ല. കൊളംബോയില്‍ റണ്‍സ് നേടുക എന്നത് ഏറെ ദുഷ്‌കരമാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ കുറേക്കൂടി മെച്ചപ്പെട്ട രീതിയില്‍ ഇന്ത്യ കളിച്ചിട്ടുണ്ട്. എങ്കിലും സൂപ്പര്‍ എട്ട് പോരാട്ടങ്ങളില്‍ ഇന്ത്യ എതിര്‍ നിരയിലെ ബൗളര്‍മാരിലെ ആധിപത്യം സ്ഥാപിക്കേണ്ടത് അനിവാര്യമാണ്’- ടെന്‍ഡോഷെ വ്യക്തമാക്കി.

സൂപ്പര്‍ എട്ടില്‍ ഇന്ത്യയെ കാത്ത് എതിര്‍ പാളയങ്ങളില്‍ സ്പിന്‍ പട തന്നെ കാത്തു നില്‍ക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം, കേശവ് മഹാരാജ്, ജോര്‍ജ് ലിന്‍ഡ്. വിന്‍ഡീസ് നിരയില്‍ അകീല്‍ ഹുസൈന്‍, ഗുഡാകേഷ് മോട്ടി, റോസ്റ്റന്‍ ചെയ്‌സ്. സിംബാബ്‌വെയ്ക്ക് നാല് സ്പിന്നര്‍മാരെ വരെ ഇറക്കാനുള്ള അവസരമുണ്ട്. ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസ, റയാന്‍ ബുല്‍, ഗ്രെയം ക്രീമര്‍, വെല്ലിങ്ടന്‍ മസാകട്‌സ എന്നിവരാണ് സിംബാബ്‌വെ നിരയിലെ സ്പിന്നര്‍മാര്‍. ചുരുക്കം പറഞ്ഞാല്‍ ഇതുവരെ കളിച്ച കളിയൊന്നും പോരാ ഇനി മുന്നോട്ടു പോകണമെങ്കില്‍ എന്നതു കൃത്യം, വ്യക്തം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *