പ്രതിസന്ധിയൊഴിയാതെ വിജയ് ചിത്രം ജനനായകന്‍. സെന്‍സര്‍ ബോര്‍ഡിന്റെ അനുമതി കിട്ടാത്തതിനാല്‍ റിലീസ് വൈകുന്ന സിനിമയ്ക്ക് വീണ്ടും തിരിച്ചടി. ചിത്രം ഇന്ന് കാണില്ലെന്ന് സെന്‍സര്‍ ബോര്‍ഡിന്റെ റിവൈസിംഗ് കമ്മിറ്റി അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ റിവൈസിംഗ് കമ്മിറ്റി വീണ്ടും സിനിമ കാണുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രം ഇന്ന് കാണുകയുണ്ടാകില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

റിവൈസിംഗ് കമ്മിറ്റിയിലെ ഒരംഗത്തിന് സുഖമില്ലാതായതോടെയാണ് സ്‌ക്രീനിംഗ് മാറ്റിവച്ചത്. ഇനി എപ്പോഴാകും സ്‌ക്രീനിംഗ് നടക്കുകയെന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. ഇതോടെ മെയ് മാസത്തില്‍ ചിത്രം റിലീസാകുമെന്ന പ്രതീക്ഷയും പാളുകയാണ്. നേരത്തെ സെന്‍സര്‍ ബോര്‍ഡിനെതിരെ നല്‍കിയ ഹര്‍ജി ചിത്രത്തിന്റെ നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് പിന്‍വലിച്ചിരുന്നു.

വിജയ് അവസാനമായി അഭിനയിക്കുന്ന സിനിമയെന്ന നിലയില്‍ ഏറെ നിര്‍ണായകമാണ് ജനനായകന്‍. എച്ച് വിനോദ് ആണ് സിനിമയുടെ സംവിധാനം. വിജയ് പൂര്‍ണമായും രാഷ്്ട്രീയത്തില്‍ സജീവമാകുന്നതിനായാണ് സിനിമ ജീവിതത്തിന് വിരാമമിടുന്നത്. തങ്ങളുടെ പ്രിയ നടനെ ഒരിക്കല്‍ കൂടി സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആ കാത്തിരിപ്പിന് നീണ്ടു പോവുകയാണ്.

തമിഴ്‌നാട് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നിയമകുരുക്കില്‍ നിന്നും പുറത്തു കടക്കാന്‍ സാധിച്ചില്ലെങ്കില്‍ ജനനായകന്റെ റിലീസ് ഇനിയും വൈകാനാണ് സാധ്യത. മമിത ബൈജുവും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കായിരിക്കും ജനനായകന്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ബോബി ഡിയോള്‍ ആണ് ചിത്രത്തിലെ വില്ലന്‍. പൂജ ഹെഗ്‌ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *