പുല്പള്ളി ഭാഗത്തേക്കു പോകാനെത്തിയവരാണ് അപകടത്തിൽപ്പെട്ടത്. ഗൂഗിൾമാപ്പ് നോക്കി വരികയായിരുന്ന ഇവർ സഞ്ചരിച്ച വാഹനം നടക്കാൻമാത്രം വീതിയുള്ള പാലത്തിലേക്ക് കയറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കാർ മറിഞ്ഞത്. വിവരമറിഞ്ഞെത്തിയ മാനന്തവാടി അഗ്നിരക്ഷാ സേനാംഗങ്ങളാണ് നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ രക്ഷിച്ചത്. തുടർന്ന് അഗ്നിരക്ഷാ സേനയുടെ ആംബുലൻസിൽ പരിക്കേറ്റവരെ വയനാട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു.
ബാവലി മഖാമിനു സമീപത്തുള്ള തോടിനു കുറുകേ നിർമിച്ച പാലത്തിലേക്കാണ് കാർ പാഞ്ഞുകയറിയത്. പാലത്തിനു കുറുകേയുള്ള നടപ്പാതയിലേക്ക് കയറിയ വാഹനം ബ്രേക്കിട്ടു നിർത്താൻ ശ്രമിക്കുന്നതിനിടെ തോട്ടിലേക്കു പതിക്കുകയായിരുന്നെന്നു കരുതുന്നു.
മാനന്തവാടി അഗ്നിരക്ഷാ നിലയിൽ നിന്നുള്ള രണ്ട് യൂണിറ്റുകളെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അസി. സ്റ്റേഷൻ ഓഫീസർമാരായ കെ. കുഞ്ഞിരാമൻ, ഐ. ജോസഫ്, സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ ഒ.ജി. പ്രഭാകരൻ എന്നിവരുടെ നേതൃത്വത്തിൽ ഫയർ ആന്‍ഡ് റസ്ക്യു ഓഫീസർമാരായ മനു അഗസ്റ്റിൻ, കെ.ജി. ശശി, പി.കെ. രജീഷ്, ടി.ഡി. അനുറാം, കെ.ജെ. ജിതിൻ, ഹോം ഗാർഡ് ഷൈജറ്റ് മാത്യു തുടങ്ങിയവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
