ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വകക്ഷിയോഗം വൈകീട്ട് നടക്കും. വൈകീട്ട് അഞ്ചു മണിക്കാണ് യോഗം. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. പകരം പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അധ്യക്ഷം വഹിക്കും. വിദേശകാര്യ, ആഭ്യന്തര മന്ത്രിമാര്‍ പങ്കെടുക്കും.

വിവിധ മന്ത്രാലയ സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും യോഗത്തില്‍ സംബന്ധിക്കും. ആഗോള വ്യാപാരത്തെയും ഊര്‍ജ വിതരണത്തെയും ബാധിക്കുന്ന തരത്തില്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രനീക്കം. ഇറാന്‍- ഇസ്രയേല്‍- യുഎസ് സംഘര്‍ഷം, ഇതുവഴി രാജ്യം നേരിടുന്ന പ്രതിസന്ധികള്‍, കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ തുടങ്ങിയവയെല്ലാം വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യോഗത്തില്‍ വിശദീകരിക്കും.

യോഗത്തില്‍ സംബന്ധിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ സോണിയാഗാന്ധിയുടെ അനാരോഗ്യം കാരണം ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി യോഗത്തില്‍ പങ്കെടുക്കില്ലെന്നാണ് വിവരം. രാജ്യത്ത് ഇന്ധന, ഊര്‍ജ്ജ പ്രതിസന്ധിയില്‍ മന്ത്രാലയ അധികൃതര്‍ വിശദീകരണം നല്‍കും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ ആഘാതം തടയാനായി കേന്ദ്രസര്‍ക്കാര്‍ ഏഴ് എംപവേര്‍ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.

പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന വേളയില്‍ സഭയ്ക്ക് അകത്ത് ചര്‍ച്ച നടത്തുകയാണ് വേണ്ടതെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു. സര്‍വകക്ഷി യോഗത്തെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ത്തു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പശ്ചിമേഷ്യയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് പകരം മോദി സര്‍ക്കാര്‍ എന്തിനാണ് ഒരു കോണ്‍ഫറന്‍സ് റൂമില്‍ ഒരു സര്‍വകക്ഷി യോഗം വിളിക്കുന്നത്? ഈ സര്‍ക്കാര്‍ എത്രകാലം ചര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുമെന്നും തൃണമൂല്‍ എംപി സാഗരിക ഘോഷ് ചോദിച്ചു

By ONLINE

Leave a Reply

Your email address will not be published. Required fields are marked *