കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതിഷേധത്തിനിടെ, സിപിഐ നേതാവ് ആനി രാജയ്ക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി. ആർഎസ്എസ് പ്രവർത്തകർ തന്നെ പിടിച്ചു തള്ളിയെന്നും കൂടെയുള്ളവരെ തള്ളി താഴെയിട്ടെന്നും ആനി രാജ പറഞ്ഞു. രണ്ട് നേതാക്കൾക്ക് പരുക്കേറ്റു. മഹിളാ ഫെഡറേഷൻ ദേശീയ ജനറൽ സെക്രട്ടറി നിഷ സിദ്ധുവിനും എഐഎസ്എഫ് നേതാവ് സായിക്കും പരുക്കേറ്റിട്ടുണ്ട്. അക്രമികൾക്ക് പൊലീസ് ഒത്താശയുണ്ടെന്നും ആനി രാജ ആരോപിച്ചു.
കയ്യേറ്റ ശ്രമത്തിൽ ആനി രാജ പരാതി നൽകി. അസാദി മുദ്രാവാക്യം വിളിച്ചതിനാണ് കയ്യേറ്റ ശ്രമം നടന്നത്. അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആണ് പോലീസ് സ്വീകരിച്ചത്. സമരം ചെയ്യുന്ന വിദ്യാർഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ആക്രമണം നടത്തിയ ആളുകൾ സ്ഥിരമായി സർക്കാർ വിരുദ്ധ സമരങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ എത്താറുണ്ട് എന്നും ആനി രാജ ആരോപിച്ചു. കേന്ദ്രവിദ്യഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ നൂറ് കണക്കിന് പേരാണ് പങ്കെടുക്കുന്നത്. പ്രതിഷേധത്തിന് നേതൃത്വം നൽകാൻ സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ ഇന്ന് രാവിലെയാണ് അമേരിക്കയിലെ ബോസ്റ്റണിൽ നിന്ന് ഡൽഹിയിലെത്തിയത്.
കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാൻ രാജിവയ്ക്കണമെന്ന് പ്രതിഷേധക്കാർ മുദ്രാവാക്യം വിളിച്ചു. പ്രതിഷേധത്തെ അവഗണിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ ഇംഗ്ലീഷ്, ഹിന്ദി ചാനലുകൾക്കെതിരെ മുദ്രാവാക്യം വിളിച്ചു. സിജെപി പ്രതിഷേധത്തിനെതിരെ മുദ്രാവാക്യങ്ങളുമായി എത്തിയ ബജ്റംഗ്ദൾ പ്രവർത്തകരെ പൊലീസ് തിരിച്ചയച്ചിരുന്നു. വൈകിട്ട് അഞ്ച് മണി വരെയാണ് പ്രതിഷേധം.
