ന്യൂഡല്‍ഹി: ഗുണനിലവാരമില്ലാത്ത ഭക്ഷണം വിതരണം ചെയ്‌തെന്ന പരാതിയില്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന് (ഐആര്‍സിടിസി) പിഴ ചുമത്തി റെയില്‍വേ. ഐആര്‍സിടിസി പത്ത്‌ലക്ഷം രൂപ പിഴയൊടുക്കണം എന്നാണ് നിര്‍ദേശം. പട്ന-ടാറ്റാനഗര്‍ വന്ദേ ഭാരത് എക്സ്പ്രസില്‍ മാര്‍ച്ച് 15 ന് വിതരണം ചെയ്ത ഭക്ഷണത്തെ കുറിച്ചുള്ള പരാതിയാണ് നടപടിക്ക് ആധാരം.

ഐആര്‍സിടിസിക്ക് പുറെ ട്രെയിനില്‍ ഭക്ഷണം വിതരണത്തിന് കരാറെടുത്ത സ്ഥാപനത്തിന് എതിരെയും നടപടിയുണ്ട്. കരാര്‍ കമ്പനിയില്‍ നിന്നും 50 ലക്ഷം രൂപ പിഴ ഈടാക്കാനും കരാര്‍ അവസാനിപ്പിക്കാനും റെയില്‍വെ ഉത്തരവിട്ടു. യാത്രക്കാരുടെ സുരക്ഷയും ഗുണനിലവാരവുമാണ് പ്രധാന മുന്‍ഗണനയെന്ന് ഇന്ത്യന്‍ റെയില്‍വേ വക്താവ് നടപടി വിശദീകരച്ച് കൊണ്ട് വ്യക്തമാക്കി.

പരാതികള്‍ ഒറ്റപ്പെട്ട സംഭവമാണ്, മികച്ച സേവനമാണ് റെയില്‍വെ നല്‍കുന്നത് എന്നും അധികൃതര്‍ വിശദീകരിച്ചു. ഇന്ത്യന്‍ റെയില്‍വേ അതിന്റെ ട്രെയിനുകളിലുടനീളം പ്രതിവര്‍ഷം ഏകദേശം 58 കോടി പേര്‍ക്ക് ഭക്ഷണം വിളമ്പുന്നുണ്ട്. ഇതില്‍ അമിത നിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ ഉള്‍പ്പെടെ ശരാശരി 0.0008 ശതമാനം മാത്രമാണ് പരാതികളുടെ തോത് എന്നും മന്ത്രാലയം പറഞ്ഞു. ഇത്തരം പരാതികളില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 2.6 കോടി രൂപ പിഴ ചുമത്തിയിട്ടുണ്ട്. 2025-ല്‍, പാന്ട്രി കാര്‍ ജീവനക്കാര്‍ റെയില്‍വേ യാത്രക്കാരെ ആക്രമിച്ച 3 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പാന്ട്രി കാര്‍ ജീവനക്കാര്‍ക്കെതിരെ അതത് സര്‍ക്കാര്‍ റെയില്‍വേ പോലീസ് നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *