ശിവ കാര്‍ത്തികേയന്‍ നായകനായ, ബിഗ് ബജറ്റ് ചിത്രമായിരുന്നു മദ്രാസി. വലിയ പ്രതീക്ഷയോടെ തീയേറ്ററിലെത്തിയ ചിത്രം പക്ഷെ കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ സംവിധായകന്‍ എആര്‍ മുരുഗദോസിനെതിരെ പരാതിയുമായി നിര്‍മാതാവ് രംഗത്തെത്തിയിരിക്കുകയാണ്. നേരത്തെ നിശ്ചയിച്ചതിലും കൂടുതല്‍ സിനിമയ്ക്കായി ചെലവായിട്ടുണ്ടെന്നും നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നിര്‍മാതാവ് എന്‍വി പ്രസാദിന്റെ പരാതി.

115 കോടിയായിരുന്നു മദ്രാസിയുടെ നേരത്തെ നിശ്ചയിച്ച ബ ജറ്റ്. എന്നാല്‍ ചിത്രം പൂര്‍ത്തിയാകുമ്പോഴേക്കും ബജറ്റ് 170 കോടിയിലെത്തി. സംവിധായകന്റെ ഭാഗത്തു നിന്നുള്ള കൃത്യമായ പ്ലാനിങ് ഇല്ലായ്മയും അലസതയുമാണ് ബജറ്റുയരാന്‍ കാരണമെന്നാണ് നിര്‍മാതാവ് ആരോപിക്കുന്നത്. മുരുഗഗോസ് ഒരേ സമയം സിക്കന്ദര്‍ എന്ന സിനിമ സംവിധാനം ചെയ്തതും തിരിച്ചടിയായതായി നിര്‍മാതാവ് ചൂണ്ടിക്കാണിക്കുന്നുണ്ട്.

തനിക്കുണ്ടായ നഷ്ടം നികത്തണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാവ് സംവിധായകരുടേയും നിര്‍മാതാക്കളുടേയും കൗണ്‍സിലിനെ സമീപിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പത്ത് കോടി രൂപ നഷ്ടപരിഹാരമായ നല്‍കണമെന്നാണ് നിര്‍മാതാവ് ആവശ്യപ്പെട്ടിരിക്കുന്നത്. തുടര്‍ന്ന് രണ്ട് കക്ഷികളേയും ചര്‍ച്ചയ്ക്ക് വിളിച്ചുവെന്നും ഇതിലൂടെ പ്രശ്‌ന പരിഹാരത്തിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രശ്‌ന പരിഹാര ഉടമ്പടി പ്രകാരം, തെലുങ്ക് ചിത്രം രമണ ടുവിന്റെ തിരക്കഥ മുരുഗദോസ് പ്രതിഫലം വാങ്ങാതെ തന്നെ നിര്‍മാതാവിന് എഴുതി നല്‍കണം. സംഭവം തമിഴ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

മലയാളി താരം ബിജു മേനോനും പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു മദ്രാസി. വലിയ ബജറ്റിലൊരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത് 98 കോടിയാണ്. വിധ്യുത് ജാംവാല്‍, രുക്മിണി വസന്ത് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *