മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് നേട്ടം. വ്യാപാരത്തിന്റെ തുടക്കത്തില്‍ 33 പൈസയുടെ നേട്ടത്തോടെ 93ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപ. നിലവില്‍ ഒരു ഡോളര്‍ വാങ്ങാന്‍ 92.85 രൂപ നല്‍കണം. ഊഹക്കച്ചവടം തടയുന്നതിന് ആര്‍ബിഐ സ്വീകരിച്ച കര്‍ശന നടപടികളാണ് രൂപയ്ക്ക് ഗുണമായത്. എങ്കിലും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുന്നതും എണ്ണവില കുതിച്ചുയരുന്നതും രൂപയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

വ്യാഴാഴ്ച ഒറ്റദിവസത്തെ ഏറ്റവും വലിയ നേട്ടമാണ് രൂപ കൈവരിച്ചത്. അന്ന് രൂപ 152 പൈസയാണ് മുന്നേറിയത്. 95ലേക്ക് നീങ്ങിയിരുന്ന രൂപ 93.18ലാണ് അന്ന് ക്ലോസ് ചെയ്തത്. ഈ മുന്നേറ്റം ഇന്നും തുടരുന്ന കാഴ്ചയാണ് വിപണിയില്‍ ദൃശ്യമായത്. അതേസമയം ഓഹരി വിപണിയിലെ ഇടിവ് ഇന്നും തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 400 പോയിന്റ് ആണ് താഴ്ന്നത്.

തുടര്‍ച്ചയായി ആറ് ആഴ്ച നഷ്ടം നേരിട്ട ഓഹരി വിപണി ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. എണ്ണ വില കുതിച്ചുയരുന്നതും പശ്ചിമേഷ്യന്‍ സംഘര്‍ഷം മൂര്‍ച്ഛിക്കുന്നതുമാണ് വിപണിയെ ബാധിച്ചത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 110 ഡോളറിലേക്ക് അടുക്കുകയാണ്. റിലയന്‍സ്, ജെഎസ്ഡബ്ല്യൂ സ്റ്റീല്‍, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, മാക്‌സ് ഹെല്‍ത്ത് കെയര്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *