കുറച്ചുനാളുകളായി തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ചർച്ച ചെയ്യുന്ന ഒരു സിനിമയാണ് വിജയ് നായകനായെത്തുന്ന ജന നായകൻ. വിജയ്‌യു‌ടെ കരിയറിലെ അവസാനത്തെ സിനിമ എന്ന അവകാശവാദത്തോടെ എത്തിയ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാതെയാതോടെ ആരാധകർ നിരാശയിലായി.

പിന്നാലെ വിവാദങ്ങളുടെയും നിയമ പോരാട്ടങ്ങളുടെയും നാളുകൾ ആയിരുന്നു ചിത്രത്തിന്റെ അണിയറപ്രവർത്തകരെ കാത്തിരുന്നത്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുള്ള അനിശ്ചിതത്വം തുടരവേയാണ് ഇടിത്തീ പോലെ നിർമാതാക്കൾക്ക് മറ്റൊരു തിരിച്ചടി ലഭിക്കുന്നത്.

എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം ഇന്റർനെറ്റിൽ ചോർന്നു. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സിനിമയുടെ പ്രധാന ഭാ​ഗങ്ങൾ അടക്കം വന്നു കഴിഞ്ഞു. ഇതിനെതിരെ നിർമാതാക്കൾ നിയമനടപടിയും തുടങ്ങിയിട്ടുണ്ട്. സിനിമ ചോർന്നതിൽ തമിഴ് സിനിമ രം​ഗത്ത് പ്രതിഷേധവും ശക്തമാകുകയാണ്.

ഈ അവസരത്തിൽ തന്റെ പ്രതികരണം പങ്കുവച്ചിരിക്കുകയാണ് എഴുത്തുകാരനും സിനിമാ നിരൂപകനുമായ വലൈപേച്ചു ജെ ബിസ്മി. ജന നായകന്റെ നിർമാതാക്കൾക്ക് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്നും അത് നികത്താൻ വിജയ് ബാധ്യസ്ഥനാണെന്നും അദ്ദേഹം പറയുന്നു. 500 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നതെന്നും ബിസ്മി കൂട്ടിച്ചേർത്തു.

“ജന നായകൻ ചോര്‍ന്നതില്‍ നിർമാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സിന് വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. വാക്കുകള്‍ കൊണ്ട് അത് വിവരിക്കുക എന്നത് അല്പം കഷ്ടമാണ്. തെരുവിലാണ്. വിജയ് ചെയ്യേണ്ട ഒരു കാര്യമുണ്ട്. ജന നായകന്‍ ആണ് തന്‍റെ അവസാന ചിത്രമെന്ന പ്രസ്താവന തിരിച്ചെടുത്തിട്ട് കെവിഎന്‍ പ്രൊഡക്ഷന്‍സിന് വേണ്ടി പുതിയൊരു സിനിമ ചെയ്യണം.

കുറഞ്ഞ ശമ്പളം വാങ്ങിക്കണം. അതാണ് ന്യായം. ഇല്ലെങ്കില്‍ അന്യായം ആയിപ്പോകും. തമിഴ്നാടിനെ രക്ഷിക്കുന്നത് പിന്നീടാകാം. നിങ്ങളെ വിശ്വസിച്ച് 500 കോടി മുടക്കിയ നിര്‍മാതാവിനെ ആദ്യം രക്ഷിക്കൂ.”, -എന്നാണ് വലൈപേച്ചു ജെ ബിസ്മി പറഞ്ഞത്. അതേസമയം, ജന നായകൻ ചോർന്നത് വിജയ്‌യുടെ അറിവോടെയാണെന്ന ആരോപണങ്ങളും ശക്തമാകുകയാണ്.

ഇലക്ഷന് മുന്നോടിയായി സിനിമ റിലീസ് ചെയ്യുകയാണെങ്കിൽ അത് വിജയ്ക്ക് വോട്ടായി മാറുമായിരുന്നുവെന്നും അതാണ് റിലീസ് വൈകിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്. വേറെ വഴിയില്ലാതെ വിജയ് തന്നെ ചോർത്തുകയായിരുന്നുവെന്നാണ് ആരോപണം.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *