ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിക്കാനിരിക്കെ, പാര്‍ട്ടി എംപിമാര്‍ക്ക് കോണ്‍ഗ്രസിന്റെ വിപ്പ്. ഈ മാസം 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ എംപിമാര്‍ ലോക്‌സഭയില്‍ ഉണ്ടായിരിക്കണമെന്ന് വിപ്പില്‍ നിര്‍ദേശിച്ചിട്ടുള്ളത്. എംപിമാര്‍ക്ക് മൂന്നുവരി വിപ്പാണ് നല്‍കിയിട്ടുള്ളത്.

2026 ഏപ്രില്‍ 16, 17, 18 ( വ്യാഴം, വെള്ളി, ശനി ) ദിവസങ്ങളില്‍ ലോക്സഭയില്‍ വളരെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും പരിഗണിക്കും. അന്നേദിവസങ്ങളില്‍ ലോക്സഭയിലെ എല്ലാ കോണ്‍ഗ്രസ് അംഗങ്ങളും രാവിലെ 11:00 മുതല്‍ സഭ നിര്‍ത്തിവയ്ക്കുന്നതുവരെ, സഭയില്‍ ഹാജരാകണം. പാര്‍ട്ടി നിലപാടിനെ പിന്തുണയ്ക്കണം. ഇതു വളരെ പ്രധാനപ്പെട്ടതാണ്. വിപ്പില്‍ ആവശ്യപ്പെടുന്നു.

വനിതകള്‍ക്ക് മൂന്നിലൊന്ന് സംവരണം ഉറപ്പാക്കുന്ന 2023 ലെ നാരി ശക്തി വന്ദന്‍ അധിനിയം ഭേദഗതി ബില്‍, ഡീലിമിറ്റേഷന്‍ ബില്‍ എന്നിവ പ്രത്യേക സമ്മേളനത്തില്‍ അവതരിപ്പിക്കും. ഇതിനായിട്ടാണ് പ്രത്യേക സമ്മേളനം വിളിച്ചുചേര്‍ത്തത്. ഡീലിമിറ്റേഷന്‍ പ്രക്രിയയിലൂടെ, ഭേദഗതിക്ക് ശേഷം ലോക്സഭാ സീറ്റുകള്‍ 543 ല്‍ നിന്ന് 816 ആയി വര്‍ദ്ധിക്കും.

എന്നാല്‍ 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള ഡീലിമിറ്റേഷന്‍ പ്രക്രിയയെ കോണ്‍ഗ്രസ് എതിര്‍ക്കുകയാണ്. ബില്‍ പ്രകാരം ലോക്‌സഭയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം കുത്തനെ ഇടയുമെന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ലോക്സഭ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഡീലിമിറ്റേഷന്‍ നടപടിയെ ‘ഭരണഘടനയ്ക്കെതിരായ ആക്രമണം’ എന്നാണ് സോണിയാഗാന്ധി വിശേഷിപ്പിച്ചത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *