കൽപറ്റ: വയനാട് ജില്ലയിൽ കഴിഞ്ഞ വർഷം 16 വീട്ട് പ്രസവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് ആരോഗ്യ വകുപ്പിന്റെ വിവരാവകാശ രേഖ.
ഹൈക്കോടതി അഭിഭാഷകനും പൊതു പ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നൽകിയ വിവരാവകാശ മറുപടിയിലാണ് 2025 ജനുവരി മുതൽ ഡിസംബർ വരെ വയനാട് ജില്ലയിൽ 16 വീട്ട് പ്രസവങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്തതെന്ന് വ്യക്തമാക്കുന്നത്. കഴിഞ്ഞ ജനുവരിയിൽ ഒരു വീട്ട് പ്രസവം നടന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2019-20 കാലയളവിൽ 62, 2020-21-ൽ 77, 2021-22-ൽ 49, 2022-23-ൽ 42, 2023-24-ൽ 42, 2024-25-ൽ 24, 2025 ജനുവരി മുതൽ ഡിസംബർ വരെ 16 എന്നിങ്ങനെയാണ് വയനാട് ജില്ലയിൽ നടന്ന മുൻ വർഷത്തെ വീട്ട് പ്രസവ കണക്കുകൾ. ആരോഗ്യ വകുപ്പിലെ ഡോ. കെ. പ്രതിഭ സർക്കാരിന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ വർഷം തദ്ദേശ സ്വയംഭരണ വകുപ്പ് വീട്ട് പ്രസവങ്ങൾ നിരുത്സാഹപ്പെടുത്തുവാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നിർദേശിച്ച് സർക്കുലർ പുറപ്പെടുവിച്ചിരുന്നു.
വയനാട്ടിലെ ഗോത്ര മേഖലയിൽ വർധിതമായ വിട്ട് പ്രവസങ്ങൾ നടന്നു വരുമ്പോഴും അത്തരം വിവരങ്ങൾ ആരോഗ്യ വകുപ്പിന് ശേഖരിക്കുവാൻ കഴിയാത്തത് പരിശോധിക്കണമെന്ന് അഡ്വ. കുളത്തൂർ ജയ്‌സിങ് ആവശ്യപ്പെട്ടു. വയനാടിൻ്റെ ആദിവാസി മേഖലയിൽ നടന്നു വരുന്ന വീട്ട് പ്രസവ വിവരങ്ങൾ കൂടി കൃത്യമായി ശേഖരിച്ച് ലഭ്യമായാൽ വീട്ട് പ്രവസങ്ങളിൽ വർധനവ് റിപ്പോർട്ട് ചെയ്യപ്പെടുമെന്നും അഡ്വ. കുളത്തൂർ ജയ്‌സിങ് പറഞ്ഞു.
