മുംബൈ : ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ( ടിസിഎസ്) നാസിക് യൂണിറ്റില്‍ മതപരിവര്‍ത്തനം നടത്തിയ സംഭവത്തില്‍ ജീവനക്കാരി നിദ ഖാന് നിര്‍ണായക പങ്കുണ്ടെന്ന് പൊലീസ്. ഇവരെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊര്‍ജ്ജിതമാക്കി. ടിസിഎസിന്റെ നാസിക് കമ്പനിയുടെ യൂണിറ്റില്‍ ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് നിദ ഖാനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

ടിസിഎസില്‍ നടന്ന ലൈംഗിക പീഡനക്കേസുകളില്‍ ഇതുവരെ എട്ടുപേര്‍ അറസ്റ്റിലായെന്ന് പൊലീസ് വ്യക്തമാക്കുന്നു. താന്‍ ഗര്‍ഭിണിയാണെന്നും, അതിനാല്‍ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ നിദ ഖാന്‍ കോടതിയെ സമീപിച്ചിരുന്നു. ഒളിവിലുള്ള നിദ മുന്‍കൂര്‍ ജാമ്യത്തിനായി നാസിക്കിലെ പ്രാദേശിക കോടതിയിലാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി ഉത്തരവിട്ടിട്ടില്ല. നിദയുടെ ഹര്‍ജി കോടതി ഈ മാസം 27 ന് വീണ്ടും പരിഗണിക്കുന്നുണ്ട്.

കേസിലെ മുഖ്യപ്രതികളിലൊരാളായ നിദ ഖാനെ കണ്ടെത്താനായി മൂന്നു പ്രത്യേക പൊലീസ് സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഒമ്പത് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലൈംഗിക പീഡനം, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നിവ ആരോപിച്ച് ഏതാനും വനിതാ ജീവനക്കാര്‍ പൊലീസിനെ സമീപിച്ചതോടെയാണ് നാസിക്ക് ടിസിഎസ് കേന്ദ്രത്തിലെ സംഭവവികാസങ്ങള്‍ പുറംലോകം അറിയുന്നത്. 21 നും 30 നും മധ്യേ പ്രായമുള്ള മധ്യവര്‍ഗ കുടുംബങ്ങളില്‍പ്പെട്ട യുവതികളാണ് പരാതിയുമായി രംഗത്തു വന്നത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *