തിരുവനന്തപുരം: മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം വി ഡി സതീശന്‍ സര്‍ക്കാരിന്റെ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ അന്തിമ ധാരണയിലെത്തിയെന്ന് വിവരം. ചില മന്ത്രിമാരുടെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നെങ്കിലും അവസാന നിമിഷം അതിനെല്ലാം പരിഹാരമായെന്നാണ് വ്യക്തമാകുന്നത്. നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ മന്ത്രിമാരുടെ പട്ടിക ഗവര്‍ണര്‍ക്ക് കൈമാറി. തുടര്‍ന്ന് ലോക്ഭവനില്‍ നിന്ന് അദ്ദേഹം മടങ്ങി. നാളെ രാവിലെ പത്തുമണിക്കാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ.

വമ്പന്‍ സര്‍പ്രൈസുകളായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദിഖിന്‍റെയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഒ ജെ ജനീഷിന്റെയും പേരുകള്‍ മന്ത്രി പട്ടികയില്‍ ഉള്‍പ്പെടുത്തിയെന്നാണ് വിവരം. കോണ്‍ഗ്രസിലെ മുസ്ലിം പ്രതിനിധി, വയനാടിനൊരു മന്ത്രി എന്നി പരിഗണനകളാണ് സിദ്ദിഖിന് തുണയായതെന്നാണ് സൂചന. ഘടകകക്ഷികളുടെ കാര്യത്തില്‍ നേരത്തെ തന്നെ തീരുമാനമായിരുന്നു.

മുഖ്യമന്ത്രി വി ഡി സതീശന്‍ ധനവകുപ്പും തുറമുഖ വകുപ്പും നിമയവും കൈകാര്യം ചെയ്യും. മന്ത്രിസഭയിലെ രണ്ടാമനായ രമേശ് ചെന്നിത്തല ആഭ്യന്തരവും വിജിലന്‍സും കയ്യാളും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് റവന്യു വകുപ്പ് കൈകാര്യം ചെയ്യാനാണ് സാധ്യത. മുതിര്‍ന്ന നേതാവായ കെ മുരളീധരന്‍ വൈദ്യുതി, എ പി അനില്‍കുമാര്‍ ആരോഗ്യം, പി സി വിഷ്ണുനാഥ് ടൂറിസം, സാസ്‌കാരികം, വനിത മന്ത്രിയായ ബിന്ദു കൃഷ്ണ വനിത, ശിശുക്ഷേമ വകുപ്പ്, ഒ ജെ ജനീഷ് യുവജനക്ഷേമം, ടി സിദ്ദിഖ് വനം എന്നിങ്ങനെയാണ് മറ്റു കോണ്‍ഗ്രസ് മന്ത്രിമാര്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള വകുപ്പുകള്‍.

സി എം പിയുടെ സി പി ജോണിന് സഹകരണ വകുപ്പാകും കിട്ടാന്‍ സാധ്യത. കേരള കോണ്‍ഗ്രസിന്റെ മന്ത്രിയായ മോന്‍സ് ജോസഫിന് ജലവിഭവ വകുപ്പ് കിട്ടിയേക്കും. മുസ്ലിംലീഗിന് 2011 ലെ വകുപ്പുകള്‍ തന്നെ കിട്ടിയേക്കും. ഉന്നത വിദ്യാഭ്യാസം മാത്രം ചിലപ്പോള്‍ കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. പി കെ കുഞ്ഞാലിക്കുട്ടി, കെ എം ഷാജി, എന്‍ ഷംസുദ്ദീന്‍, പി കെ ബഷീര്‍, വി ഇ അബ്ദുള്‍ ഗഫൂര്‍ എന്നിവര്‍ ലീഗ് മന്ത്രിമാരാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *