കൊച്ചി: ശബരിമല ക്ഷേത്രത്തിന് മുകളില്‍ കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് ഉന്നത ഉദ്യോഗസ്ഥന് ആകാശത്തുനിന്ന് അയ്യപ്പനെ തൊഴുകുക എന്ന ലക്ഷ്യത്തോടെയെന്ന് അന്വേഷണത്തില്‍ കണ്ടെത്തല്‍. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തെ കോസ്റ്റ്ഗാര്‍ഡ് എയര്‍ക്രാഫ്റ്റ് ഓപ്പറേറ്റിങ് യൂണിറ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിലുണ്ടായിരുന്നതെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ശബരിമല പോലുള്ള അതീവ സുരക്ഷാമേഖലയ്ക്ക് മുകളിലൂടെ ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നത് വിവാദമായതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥനെ നെടുമ്പാശ്ശേരിയിലെ ചുമതലയില്‍ നിന്നുമാറ്റി കൊച്ചിയിലെ കോസ്റ്റ്ഗാര്‍ഡ് മേഖലാ ആസ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്.

എന്നാല്‍ സംഭവത്തിലുള്ള ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നാണ് കോസ്റ്റ്ഗാര്‍ഡ് പറയുന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് ഹെലികോപ്റ്റര്‍ വഴിമാറ്റിയതെന്നാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം. ഇതേ വിശദീകരണം തന്നെ ഹൈക്കോടതിയിലും നല്‍കിയ കോസ്റ്റ്ഗാര്‍ഡ് ഇത് സംബന്ധിച്ച കേസ് അവസാനിപ്പിക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം ആരോപണവിധേയനായ ഉദ്യോഗസ്ഥന്‍ നേരത്തേ ഗുരുവായൂര്‍ ക്ഷേത്രത്തിനുമുകളിലൂടെയും ഇതേ ലക്ഷ്യത്തോടെ ഹെലികോപ്റ്റര്‍ പറത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ക്ഷേത്രത്തിനുമുകളില്‍ താഴ്ന്നുപറന്ന സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി കേരള പൊലീസ്, ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍സില്‍ നിന്ന് വിവരങ്ങള്‍ തേടി. എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്നുള്ള വിവരങ്ങളും തേടിയിട്ടുണ്ട്. അതീവ സുരക്ഷാമേഖലയായ ശബരിമലയില്‍ ഉണ്ടായ ഈ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഊര്‍ജിതമാക്കാനാണ് കേരള പൊലീസിന്റെ തീരുമാനം.

ഏപ്രില്‍ 23-ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സന്നിധാനത്ത് ഹെലികോപ്റ്റര്‍ താഴ്ന്നുപറന്നതും ക്ഷേത്രത്തിനുമുകളില്‍ നിശ്ചലമായി നിന്ന് മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതും. മൂന്ന് സേനാംഗങ്ങളാണ് അതിലുണ്ടായിരുന്നത്. ഒരാള്‍ മൊബൈലില്‍ ക്ഷേത്രത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത് സന്നിധാനത്തുണ്ടായിരുന്ന ജീവനക്കാരാണ് മൊബൈലില്‍ പകര്‍ത്തിയത്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *