തിരുവനന്തപുരം: രാജ്യത്ത് കൂടുതല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് ഉയര്‍ന്ന ഓണറേറിയം നല്‍കുന്ന സംസ്ഥാനങ്ങളില്‍ കേരളം മുന്നില്‍. കഴിഞ്ഞ ദിവസം കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ 3000 രൂപ വര്‍ധിപ്പിച്ച് ഓണറേറിയം 12,000 രൂപയില്‍ എത്തിച്ച് കേരളം ചരിത്രം കുറിച്ചിരുന്നു.

പുതുച്ചേരി സംസ്ഥാന സര്‍ക്കാരാണ് ഏറ്റവും കൂടുതല്‍ ഓണറേറിയം നല്‍കുന്നത്. 18000 രൂപ. അവിടെ ആകെ 328 ആശമാരേയുള്ളൂ. കേരളത്തിലുള്ളത് 26,125 ആശാ വര്‍ക്കര്‍മാരാണ്.കേന്ദ്രത്തിന്റെ 3000 രൂപ ഇന്‍സെന്റീവ് കൂടിയാകുമ്പോള്‍ കേരളത്തിലെ ആശമാരുടെ പ്രതിമാസ വേതനം 15,000 രൂപയാകും.

ഓണറേറിയം 21,000 രൂപയും വിരമിക്കല്‍ ആനുകൂല്യം അഞ്ചു ലക്ഷം രൂപയുമാക്കണമെന്ന ആവശ്യവുമായി കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ 2025 ഫ്രെബുവരി 10നാണ് സെക്രട്ടേറിയറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. ഇതിനെതിരെ സിപിഎമ്മും സിഐടിയുവും തിരിഞ്ഞതോടെയാണ് സമരം ശ്രദ്ധിക്കപ്പെട്ടത്. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഓണറേറിയം ഗണ്യമായി വര്‍ധിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സമരപ്പന്തലില്‍ പ്രഖ്യാപിച്ചിരുന്നു.

സമരം ശക്തമായി മുന്നോട്ടുപോകുന്നതിനിടെ തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചു. തുടര്‍ന്ന് നവംബര്‍ 26ന് 266 ദിവസത്തെ സമരം അവസാനിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കനത്ത പ്രഹരമേറ്റതിനാല്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചു.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *