ന്യൂഡല്‍ഹി: കേരളത്തില്‍ ഭാഷാ പ്രശ്‌നമുണ്ടെന്നും ഇംഗ്ലീഷ് അറിയാമെങ്കിലും സംസാരിക്കില്ലെന്നും സുപ്രീംകോടതി. ഭോഷാ പ്രശ്‌നമുള്ളതുകൊണ്ട് കേരളത്തില്‍ നിന്ന് പഞ്ചാബിലേയ്ക്ക് മാറ്റാനാവശ്യപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചിന്റെ നിരീക്ഷണം.

കേരളത്തില്‍ എല്ലാവര്‍ക്കും ഇംഗ്ലീഷ് അറിയാമെന്നും ഭാഷാ സൗഹൃദ സംസ്ഥാനമാണെന്നും മലയാളിയായ ഭര്‍ത്താവിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അല്‍സോ ജോസഫ് വാദിച്ചു. എന്നാല്‍ കോടതി ഈ വാദത്തോട് വിയോജിക്കുകയായിരുന്നു. എന്നാല്‍, കേരളം ഭാഷാസൗഹൃദ സ്ഥലമാണെന്നു പറയാനാകില്ലെന്നും ഇംഗ്ലിഷ് അവിടെ ബുദ്ധിമുട്ടാണെന്നും ജസ്റ്റിസ് സന്ദീപ് മേത്ത പറഞ്ഞു.

കോട്ടയം സ്വദേശിയുമായുള്ള വിവാഹമോചനക്കേസിലെ തുടര്‍നടപടികള്‍ ലുധിയാനയിലേക്കു മാറ്റണമെന്ന പഞ്ചാബ് സ്വദേശിനിയുടെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് ‘കേരളത്തിന്റെ ഇംഗ്ലീഷ്’ ചര്‍ച്ചയായത്. കോട്ടയം സ്വദേശിയുമായി 2017 ല്‍ വിവാഹിതയായ യുവതി 2023 ല്‍ യുകെയിലേക്ക് താമസം മാറിയ ശേഷമാണ് ഇരുവരും അകന്നത്. വിവാഹമോചനവും പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ കസ്റ്റഡിയും ആവശ്യപ്പെട്ട് ഭര്‍ത്താവാണു ഹര്‍ജി നല്‍കിയത്. കുട്ടി 3 വര്‍ഷമായി തനിക്കൊപ്പമാണെന്നും കേസ് കേരളത്തില്‍ തുടരണമെന്നും ഭര്‍ത്താവ് വാദിച്ചു.

എന്നാല്‍, ഭാഷാബുദ്ധിമുട്ട് അടക്കം പലകാരണങ്ങളാല്‍ കേരളത്തിലെ നടപടിക്രമങ്ങളില്‍ ഫലപ്രദമായി പങ്കെടുക്കാന്‍ കഴിയില്ലെന്ന് യുവതിയുടെ അഭിഭാഷകന്‍ വാദിച്ചു. യുവതിക്കായി കേസിന്റെ കാര്യങ്ങള്‍ നോക്കുന്ന അമ്മയ്ക്കുള്ള ബുദ്ധിമുട്ടും ഉന്നയിച്ചു. ഇവര്‍ക്ക് ഇതുവരെ കേസില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നാണ് കോടതിയുടെ നിരീക്ഷണം. ഇക്കാരണത്താല്‍ കേസ് ലുധിയാനയിലേക്ക് മാറ്റി.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *