അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസിനെതിരായ വമ്പൻ തോൽവിക്കു പിന്നാലെ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎല്ലിൽ നിന്നു പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. പിന്നാലെ അതിലും വലിയ തിരിച്ചടിയും ടീമിനു കിട്ടി. തോൽവിക്കു പിന്നാലെ ചെന്നൈ ടീമിലെ മുഴുവൻ താരങ്ങൾക്കും കനത്ത ശിക്ഷ വിധിച്ചു. നിശ്ചിത സമയത്ത് ഓവറുകൾ തീർക്കാത്തതിനു ഇംപാക്ട് പ്ലെയർ അടക്കമുള്ള മുഴുവൻ ടീം അംഗങ്ങൾക്കും പിഴ ശിക്ഷയാണ് കിട്ടിയത്.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് 24 ലക്ഷം രൂപ പിഴ അടയ്ക്കണം. മാത്രമല്ല ടീമിലെ മുഴുവൻ താരങ്ങളും പിഴ കെട്ടണം. ഈ സീസണിൽ ഇതു രണ്ടാം തവണാണ് ക്യാപ്റ്റൻ ശിക്ഷിക്കപ്പെടുന്നത്. ഇതോടെയാണ് ടീം അംഗങ്ങൾ മുഴുവൻ ശിക്ഷ വാങ്ങേണ്ട അവസ്ഥ വന്നത്. ക്യാപ്റ്റൻ 24 ലക്ഷം രൂപ പിഴ അടയ്ക്കുമ്പോൾ ടീമിലെ ഓരോ താരങ്ങളും 6 ലക്ഷം രൂപ വീതം പിഴയടയ്ക്കണം.
ചെന്നൈയെ സംബന്ധിച്ചു കടുപ്പമുള്ള സീസണാണ് കടന്നു പോകുന്നത്. സഞ്ജു സാംസൺ അടക്കമുള്ളവരെ എത്തിച്ച് ടീം പുതുക്കിയെങ്കിലും സ്ഥിരതയില്ലായ്മ അവർക്ക് തിരിച്ചടിയായി. ഇതിഹാസ നായകനും വെറ്ററൻ താരവുമായ എംഎസ് ധോനി സീസണിൽ ഒരു മത്സരം പോലും കളിക്കാത്തത് ടീമിന്റെ മൊത്തം പ്രകടനത്തെ കാര്യമായി തന്നെ ബാധിച്ചു. മാത്രമല്ല താരം ചെന്നൈ ടീമുമായി ധോനി ഭിന്നതയിലാണെന്ന തരത്തിൽ വാർത്തകളും പ്രചരിക്കുന്നുണ്ട്. അതിനിടെയാണ് തോൽവിയും കനത്ത ശിക്ഷയും ടീമിനു മേൽ പതിച്ചത്.
മികച്ച വിജയം അനിവാര്യമായ മത്സരത്തില്‍ ചെന്നൈ ഗുജറാത്ത് ടൈറ്റന്‍സിനോടു ദയനീയ പരാജയം ഏറ്റുവാങ്ങിയാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്. 89 റണ്‍സിന്റെ തകര്‍പ്പന്‍ ജയത്തോടെ ഗുജറാത്തും ഒപ്പം ഒന്നാമതുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും ക്വാളിഫയര്‍ ഒന്നില്‍ പ്രവേശിച്ചു.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 229 റണ്‍സാണ് അടിച്ചെടുത്തത്. ചെന്നൈയുടെ പോരാട്ടം വെറും 13.4 ഓവറില്‍ 140 റണ്‍സില്‍ അവസാനിച്ചു.
സഞ്ജു സാംസണ്‍ ഗുജറാത്തിനെതിരെ നിരാശപ്പെടുത്തി. താരം ഗോള്‍ഡന്‍ ഡക്കായി മടങ്ങി. 230 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ചെന്നൈക്ക് ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ സഞ്ജുവിനെ നഷ്ടമായി. ആ തകര്‍ച്ചയില്‍ നിന്നു ഒരിക്കല്‍ പോലും അവര്‍ തിരിച്ചു വന്നതുമില്ല. നേരിട്ട ആദ്യ പന്തില്‍ തന്നെ ജോസ് ബട്ലര്‍ക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
