വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ തിരക്കിട്ട് ഒരു കരാറിലെത്താൻ ആഗ്രഹിക്കുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറുണ്ടാക്കാൻ തിടുക്കപ്പെടേണ്ടതില്ലെന്ന് യുഎസ് പ്രതിനിധികൾക്ക് നിർദേശം നൽകി. ഇരുപക്ഷവും ആവശ്യത്തിന് സമയമെടുത്ത് കൃത്യമായ ഒരു കരാറിലെത്തണം. അതിൽ പിഴവുകൾ ഉണ്ടാകാൻ പാടില്ലെന്നും ട്രംപ് പറഞ്ഞു.

കരാർ ഒപ്പിടുംവരെ ഇറാനെതിരായ നാവിക ഉപരോധം ശക്തമായി പൂർണ്ണ ശക്തിയോടെ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. ഒന്നോ രണ്ടോ പ്രശ്നങ്ങളിൽ തുടരുന്ന ഭിന്നതയാ‌ണ് കരാറിലേക്കെത്താൻ തടസ്സമെന്നാണ് ഇറാൻ കേന്ദ്രങ്ങൾ സൂചിപ്പിക്കുന്നത്. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് ചുങ്കം ഏർപ്പെടുത്തില്ലെന്ന് ഇറാൻ സമ്മതിച്ചതായി സൂചനയുണ്ട്.

പകരം ഇറാന്റെ എണ്ണവ്യാപാരത്തിനെതിരായ ചില ഉപരോധങ്ങൾ പിൻവലിക്കാൻ അമേരിക്ക സമ്മതിച്ചു. ഇറാനുമേൽ വീണ്ടുമൊരാക്രമണം ഉണ്ടാവില്ലെന്നും കരടുധാരണാപത്രത്തിൽ വ്യവസ്ഥ ചെയ്യുന്നു. പ്രധാന തർക്കവിഷയമായ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം സംബന്ധിച്ച് രണ്ടുമാസത്തിനകം ചർച്ച ചെയ്തു തീരുമാനിക്കാനും ധാരണയായതായി റിപ്പോർട്ടുകളുണ്ട്.

അമേരിക്ക – ഇറാൻ സമാധാന ചർച്ചകളിലെ പുരോഗതിയെ യൂറോപ്യൻ യുണിയനും ബ്രിട്ടനുമടക്കം സ്വാഗതം ചെയ്തു. ചർച്ചകളിൽ പുരോഗതി ഉള്ളതായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും വ്യക്തമാക്കി. നയതന്ത്ര ചർച്ചകളിലെ തീരുമാനങ്ങൾ അംഗീകരിക്കണം എന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ജനങ്ങളോടും മാധ്യമങ്ങളോടും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

By ONLINE

Leave a Reply

Your email address will not be published. Required fields are marked *